ഇന്ന് റിപ്പബ്ലിക് ദിനം



ന്യൂഡൽഹി കോവിഡ് മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയില്‍, കനത്തസുരക്ഷയില്‍ രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. സൈനിക കരുത്തും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതുന്നതാകും റിപ്പബ്ലിക്‌ദിന പരേഡ്‌. സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികം പ്രമാണിച്ച്  വ്യോമസേന ആകാശത്തൊരുക്കുന്ന ഏറ്റവും വലിയ ഫ്ലൈപാസ്റ്റാകും മുഖ്യ ആകർഷണം. 75 വിമാനവും ഹെലികോപ്‌റ്ററുകളും അണിനിരക്കും. ഡൽഹിയിൽ കനത്ത മൂടൽമഞ്ഞുള്ളതിനാൽ പകൽ 10.30നാണ്‌ പരേഡ്‌ തുടങ്ങുന്നത്‌.   രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച അയ്യായിരത്തോളം സൈനികരുടെ ബന്ധുക്കൾക്ക്‌ കൃതജ്ഞതാപത്രം സമർപ്പിക്കും. പന്ത്രണ്ട്‌ സംസ്ഥാനങ്ങളുടെയും ഒമ്പത്‌ മന്ത്രാലയങ്ങളുടെയും വിവിധ വകുപ്പുകളുടെയും നിശ്ചലദൃശ്യങ്ങൾ പ്രദർശിപ്പിക്കും. ശ്രീനാരായണഗുരുവിന്റെ ശിൽപ്പം ഉൾപ്പെട്ട കേരളത്തിന്റെ നിശ്ചലദൃശ്യത്തിന്‌ അനുമതി നിഷേധിച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കി. നിയന്ത്രണം കർശനം റിപ്പബ്ലിക്‌ ദിനാഘോഷത്തിൽ ബുധൻ രാവിലെ ഒമ്പതിന്‌ സെൻട്രൽ സ്‌റ്റേഡിയത്തിൽ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ഖാൻ പതാക ഉയർത്തും. വിവിധ സേനാ വിഭാഗങ്ങളുടേയും എൻസിസിയുടേയും അഭിവാദ്യം ഗവർണർ സ്വീകരിക്കും. തുടർന്ന്‌ റിപ്പബ്ലിക് ദിന സന്ദേശം നൽകും. വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. ജില്ലാതലത്തിൽ രാവിലെ ഒമ്പതിനുശേഷം നടക്കുന്ന ചടങ്ങിൽ മന്ത്രിമാർ ദേശീയപതാക ഉയർത്തും. കർശനമായ കോവിഡ്‌ പ്രോട്ടോകോൾ പാലിച്ചാണ്‌ പരിപാടി.  ക്ഷണിക്കപ്പെട്ടവരുടെ എണ്ണം പരമാവധി നൂറാണ്‌. ജില്ലാതലത്തിൽ അമ്പതും. പഞ്ചായത്ത്, മുനിസിപ്പൽ, കോർപറേഷൻ തലത്തിൽ 25 പേരിൽ കൂടരുത്‌. സർക്കാർ സ്ഥാപനങ്ങളിലും ഓഫീസുകളിലും റിപ്പബ്ലിക് ദിനാഘോഷ പരിപാടി സംഘടിപ്പിക്കുമ്പോഴും 25 പേരിൽ അധികരിക്കരുത്. ആഘോഷ പരിപാടികളിൽ ഗ്രീൻ പ്രോട്ടോകോൾ പാലിക്കണം. പ്ലാസ്റ്റിക്‌ ഉപയോഗിച്ചുള്ള  ദേശീയ പതാകയുടെ നിർമാണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ നിരോധിച്ചു. Read on deshabhimani.com

Related News