രാജസ്ഥാൻ കോൺഗ്രസിൽ അടിതുടങ്ങി ; ഗെലോട്ടിനെ 
ഒതുക്കാൻ സച്ചിൻ



ന്യൂഡൽഹി രാഹുൽ ഗാന്ധിയുടെ ഭാരത്‌ ജോഡോ യാത്ര എത്തുന്നതിനുമുമ്പേ രാജസ്ഥാൻ കോൺഗ്രസിൽ അടിതുടങ്ങി. മുഖ്യമന്ത്രി അശോക്‌ ഗെലോട്ട്‌ വിഭാഗത്തിനെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച്‌ അജയ്‌ മാക്കൻ ചുമതലയിൽനിന്ന്‌ ഒഴിഞ്ഞിരുന്നു. മാക്കന്‌ പിന്തുണ പ്രഖ്യാപിച്ച്‌ സച്ചിൻ പൈലറ്റ്‌ വിഭാഗവും  രംഗത്തെത്തി. ഹൈക്കമാൻഡ്‌ തീരുമാനം ഉടൻ വേണമെന്ന നിലപാടിലാണ്‌. ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന്‌ മാറ്റി എഐസിസി പ്രസിഡന്റാക്കാനുള്ള നേതൃത്വത്തിന്റെ നീക്കം പൊളിഞ്ഞതാണ്‌ പ്രശ്‌നത്തിന്‌ കാരണം. തെരഞ്ഞെടുപ്പിന്‌ ഒരു വർഷംമുമ്പ്‌ സച്ചിൻ പൈലറ്റിന്‌ മുഖ്യമന്ത്രിസ്ഥാനം ഹൈക്കമാൻഡ്‌ ഉറപ്പ്‌ നൽകിയിരുന്നു. ഗെലോട്ട്‌ പക്ഷം ഈ നീക്കം അട്ടിമറിച്ചു. ഗെലോട്ടിന്റെ പിൻഗാമിയെ കോൺഗ്രസ്‌ പ്രസിഡന്റ്‌ നിശ്ചയിക്കുമെന്ന ഒറ്റവരി പ്രമേയം പാസാക്കാൻ നിയമസഭാ കക്ഷി യോഗം വിളിച്ചിരുന്നു. എന്നാൽ, ഗെലോട്ട്‌ പക്ഷത്തെ തൊണ്ണൂറോളം എംഎൽഎാർ എത്താത്തതിനാൽ യോഗം വിളിക്കാനായില്ല. അതിന്‌ ചുക്കാൻപിടിച്ച നേതാക്കൾക്കെതിരെ നടപടിക്ക്‌ ഖാർഗെയും മാക്കനും ശുപാർശ ചെയ്‌തെങ്കിലും  രണ്ടു മാസമായിട്ടും തീരുമാനമായിട്ടില്ല. ഇതാണ്‌ മാക്കനെ ചൊടിപ്പിച്ചത്‌. മാക്കനെ പിന്തുണച്ച്‌ പൈലറ്റ്‌ വിഭാഗം നേതാക്കളായ വേദ്‌പ്രകാശ്‌ സോളങ്കി, ഖിലാഡിലാൽ ബെയ്‌ർവ എന്നിവർ രംഗത്തുവന്നു. സച്ചിനെ മുഖ്യമന്ത്രിയാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News