രാഹുൽ ഉടൻ 
അപ്പീൽ നൽകും



ന്യൂഡൽഹി അപകീർത്തിക്കേസിൽ കുറ്റക്കാരനാണെന്ന സൂറത്ത്‌ കോടതി ഉത്തരവിനെതിരെ രാഹുൽ ഗാന്ധി ഉടൻ അപ്പീൽ സമർപ്പിക്കും. സൂറത്ത്‌ സെഷൻസ്‌ കോടതിയിൽ തിങ്കളാഴ്‌ചയോ ചൊവ്വാഴ്‌ചയോ അപ്പീൽ സമർപ്പിച്ചേക്കും. അപകീർത്തിക്കേസിൽ കുറ്റക്കാരനാണെന്ന ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ ഉത്തരവും രണ്ടുവർഷം തടവിന്‌ ശിക്ഷിച്ച ഉത്തരവും സ്‌റ്റേ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടാകും അപ്പീൽ. രണ്ട്‌ ഉത്തരവിനും മേൽക്കോടതിയിൽനിന്ന്‌ സ്‌റ്റേ ലഭിച്ചാൽ മാത്രമേ രാഹുലിന്റെ അയോഗ്യത മാറൂ.         ജനപ്രതിനിധി കുറ്റക്കാരനാണെന്ന വിധി സ്‌റ്റേ ചെയ്യപ്പെട്ടാൽ അയോഗ്യതയും ഇല്ലാതാകുമെന്ന്‌ ലോക്‌പ്രഹരി കേസിൽ (2018) സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്‌. രാഹുലിനുവേണ്ടി മുതിർന്ന അഭിഭാഷകരായ മനു അഭിഷേക്‌സിങ്‌വി, പി ചിദംബരം, സൽമാൻ ഖുർഷിദ്‌, വിവേക്‌ തൻഖ എന്നിവരടങ്ങിയ നിയമോപദേശകസംഘം വാദമുഖങ്ങൾ തയ്യാറാക്കുകയാണ്‌. ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ടിന്റെ വിധി പ്രഥമദൃഷ്ട്യാ നിയമപരമായി നിലനിൽക്കില്ലെന്നാകും അഭിഭാഷകർ സ്ഥാപിക്കാൻ ശ്രമിക്കുക.  ഉത്തരവിലൂടെ ഹർജിക്കാരനുണ്ടായ വലിയ പ്രശ്‌നങ്ങൾ കോടതിയെ ബോധ്യപ്പെടുത്തി സ്‌റ്റേ സമ്പാദിക്കാനാകും ശ്രമം. സെഷൻസ്‌ കോടതിയിൽനിന്ന്‌ സ്‌റ്റേ ലഭിച്ചില്ലെങ്കിൽ ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കും. രാഹുൽ അയോഗ്യനാക്കപ്പെട്ടതിനു പിന്നാലെ രണ്ട്‌ പ്രധാന ഹർജികൾ സുപ്രീംകോടതിയിൽ എത്തി. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ പ്രതിപക്ഷത്തെ വേട്ടയാടുന്നുവെന്ന്‌ ചൂണ്ടിക്കാണിച്ച്‌ 14 പാർടി  നൽകിയ ഹർജിയും ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ ഉടൻ അയോഗ്യരാക്കുന്ന ജനപ്രാതിനിധ്യനിയമത്തിലെ വകുപ്പിന്‌ എതിരായ ഹർജിയും. പ്രതിപക്ഷ പാർടികളുടെ ഹർജി അഞ്ചിന്‌ പരിഗണിക്കും.    സെഷൻസ്‌ കോടതി നടപടികൾക്കൊപ്പം സുപ്രീംകോടതിയിലെ ഈ കേസുകളിലെ നടപടികളും രാഹുലിന്‌ നിർണായമാകും. Read on deshabhimani.com

Related News