കള്ളപ്പണം വെളുപ്പിക്കൽ കേസ്‌ : രാഹുലിനെ ഇന്നും ചോദ്യംചെയ്യും



ന്യൂഡൽഹി നാഷണൽ ഹെറാൾഡ്‌ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നാലുദിവസമായി 40 മണിക്കൂര്‍ ചോദ്യംചെയ്ത കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധിയോട് ചൊവ്വാഴ്ച വീണ്ടും ഹാജരാകന്‍ നിര്‍ദേശിച്ച് എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌. നാലാംദിനമായ തിങ്കളാഴ്ച പകൽ പതിനൊന്നോടെ ഓഫീസിലെത്തിയ രാഹുലിനെ 10 മണിക്കൂർ ചോദ്യംചെയ്‌തു.  അതിനിടെ, കോൺഗ്രസ്‌ പ്രസിഡന്റ്‌ സോണിയ ഗാന്ധി തിങ്കളാഴ്‌ച ആശുപത്രിവിട്ടു. സോണിയയോട്‌ 23ന്‌ ഹാജരാകാൻ ഇഡി നിര്‍ദേശിച്ചിട്ടുണ്ട്. ആരോ​ഗ്യസ്ഥിതി പരി​ഗണിച്ചാകും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക. സോണിയയുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഇഡി തുടർ നടപടികളിലേക്ക്‌ കടക്കും. രാഹുലിന്റെ അറസ്‌റ്റുണ്ടായാൽ ജന്തർമന്ദിറിൽ രാപ്പകൽ സമരം നടത്താനാണ് കോൺഗ്രസ്‌ നീക്കം. രാഹുൽ അറസ്‌റ്റിലാകുമെന്ന ആശങ്കയില്‍ തിങ്കളാഴ്‌ചയും കോൺഗ്രസ്‌ ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജന്തർമന്ദിറിൽ പ്രതിഷേധത്തിന്‌ പൊലീസ് അനുമതി നല്‍കിയില്ല. ബാരിക്കേഡുകൾ നിരത്തി എംപിമാരെമാത്രം കടത്തിവിട്ടു. പൊലീസും പ്രവർത്തകരും തമ്മിൽ വാക്കുതർക്കവും ഉന്തുംതള്ളുമുണ്ടായി. വൈകിട്ട്‌ കോൺഗ്രസ്‌ നേതാക്കൾ രാഷ്ട്രപതി ഭവനിലേക്ക്‌ നടത്തിയ പ്രകടനം പൊലീസ്‌ തടഞ്ഞു. പിന്നീട്‌ മന്ത്രിമാരും എംപിമാരും അടങ്ങുന്ന ഏഴംഗ സംഘം രാഷ്ട്രപതിയെ സന്ദർശിച്ചു. കോൺഗ്രസ്‌ നേതാക്കളെ തല്ലിച്ചതയ്‌ക്കുന്ന ഡൽഹി പൊലീസ്‌ നടപടിക്കെതിരെ നടപടി വേണമെന്ന്‌ ആവശ്യപ്പെട്ടു. അഗ്നിപഥ്‌ പദ്ധതി പിൻവലിക്കണമെന്നും നിവേദനം നൽകി. Read on deshabhimani.com

Related News