ബിജെപിക്ക് ന്യൂനപക്ഷങ്ങള്‍ രണ്ടാംകിട പൗരർ: പ്രകാശ്‌ കാരാട്ട്‌

ഡൽഹി ജന്തർ മന്തറിൽ സിപിഐ എം സംഘടിപ്പിച്ച ധർണയിൽ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് സംസാരിക്കുന്നു ഫോട്ടോ: കെ എം വാസുദേവൻ


ന്യൂഡൽഹി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷത്തെ രണ്ടാംകിട പൗരന്മാരായാണ്‌ കണക്കാക്കുന്നതെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌. ഉത്തർപ്രദേശ്‌, മധ്യപ്രദേശ്‌, ഗുജറാത്ത്‌, ത്രിപുര തുടങ്ങിസംസ്ഥാനങ്ങളിൽ  മുസ്ലിങ്ങൾ അടക്കം ന്യൂനപക്ഷവിഭാഗങ്ങൾക്കെതിരെ അക്രമം തുടർക്കഥ. ഹിന്ദുഭൂരിപക്ഷത്തിനാണ്‌ അധികാരമെന്നതിനാൽ ന്യൂനപക്ഷം കീഴടങ്ങി ജീവിക്കണമെന്ന ആശയം അംഗീകരിക്കാനാകില്ല.  ഭരണഘടന അംഗീകരിക്കാൻ ബിജെപിയും ആർഎസ്‌എസും തയ്യാറല്ല. അവർ ആസൂത്രിതമായ വിദ്വേഷപ്രചാരണങ്ങൾ അഴിച്ചുവിട്ട്‌ സംഘർഷം സൃഷ്ടിക്കുകയാണെന്നും കാരാട്ട്‌ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള അക്രമങ്ങൾക്കെതിരെ സിപിഐ എം രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഡൽഹിയിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളായ ഹന്നൻമൊള്ള, ബി വി രാഘവലു, ബൃന്ദ കാരാട്ട്‌, ഡൽഹി സംസ്ഥാന സെക്രട്ടറി കെ എം തിവാരി, നേതാക്കളായ സേബാഫറൂഖി, ആശ ശർമ, പുഷ്‌പിന്ദർസിങ്‌ ഗ്രേവാൾ, പി ഐ രവീന്ദ്രനാഥ്‌, പി വി അനിയൻ തുടങ്ങിയവർ പങ്കെടുത്തു. വടക്കുകിഴക്കൻ ഡൽഹി കലാപത്തിലെ ഇരകളുടെ ബന്ധുക്കളും അണിനിരന്നു. Read on deshabhimani.com

Related News