‘കുറ്റവാളികളെ കൊന്ന് 
നീതി നടപ്പാക്കുന്നത് ഗുരുതരകുറ്റം’ : അന്വേഷണ കമീഷൻ



ന്യൂഡൽഹി ആൾക്കൂട്ട കൊലപാതകങ്ങൾ പോലെതന്നെ കുറ്റവാളികളെ വകവരുത്തി ഉടനടി നീതി നടപ്പാക്കുന്നതും ഗുരുതരമായ കുറ്റകൃത്യമാണെന്ന് ഹെെദരാബാദ് സംഭവത്തിൽ സുപ്രീംകോടതി നിയോഗിച്ച അന്വേഷണ കമീഷൻ. കസ്‌റ്റഡിയിലെടുത്ത നാലുപേരുടെയും ഭരണഘടനാപരമായ അവകാശങ്ങൾ പൊലീസ്‌ നിഷേധിച്ചു. കസ്‌റ്റഡിയിലുള്ളവരുടെ ജീവൻ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഓരോ പൊലീസുകാരനുമുണ്ട്‌. കുറ്റവാളികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.റിപ്പോർട്ട്‌ പരസ്യപ്പെടുത്തരുതെന്നും മുദ്രവച്ച കവറിൽ സൂക്ഷിക്കണമെന്നുമുള്ള തെലങ്കാനസർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. രഹസ്യമായി സൂക്ഷിക്കാൻ ഒന്നുമില്ലെന്നും ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നാണ്‌ ശുപാർശയെന്നും ചീഫ്‌ജസ്റ്റിസ്‌ എൻ വി രമണ നിരീക്ഷിച്ചു.  2019 നവംബർ 27ന്‌ ക്ലിനിക്കിൽനിന്ന്‌ വീട്ടിലേക്ക്‌ മടങ്ങി ഇരുപത്താറുകാരിയായ വെറ്ററിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കിയതിനുശേഷം കൊലപ്പെടുത്തിയ സംഭവം വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. കമീഷൻ ശുപാർശകൾ ●ഇൻക്വസ്‌റ്റ്‌, അറസ്‌റ്റ്‌, ഫോറൻസിക്‌ നടപടികൾ, തെളിവുകൾ ശേഖരിക്കൽ, കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെ പശ്‌ചാത്തലം തുടങ്ങിയവ വീഡിയോയിൽ പകർത്തണം ●പൊലീസുകാരുടെ ശരീരങ്ങളിൽ അവരുടെ ഔദ്യോഗിക ഇടപെടലുകൾ ചിത്രീകരിക്കാനും പൊലീസ്‌ വാഹനങ്ങളുടെ ഡാഷ്‌ബോർഡിലും ക്യാമറ വേണം ●എല്ലാ കുറ്റകൃത്യങ്ങളുമായും ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് സൂക്ഷിക്കാനുള്ള സംവിധാനമുണ്ടാകണം ●എല്ലാ സാക്ഷികളുടെയും മൊഴികൾ ഓഡിയോ, വീഡിയോ റെക്കോഡ്‌ ചെയ്യണം.   Read on deshabhimani.com

Related News