പെഗാസസ് ചാരപ്പണി : ആപ്പിൾ നിയമയുദ്ധത്തിന്



ന്യൂഡൽഹി   പെഗാസസ്‌ ചാരസോഫ്‌റ്റ്‌വെയർ നിർമാതാക്കളായ ഇസ്രയേലി കമ്പനി എൻഎസ്‌ഒ ഗ്രൂപ്പിന്‌ എതിരെ നിയമനടപടിയുമായി ഐഫോണ്‍ നിര്‍മാതാക്കളായ അമേരിക്കന്‍ ഐടി ഭീമന്‍ ആപ്പിള്‍.  ഐഫോണില്‍ അനധികൃതമായി കടന്നുകയറി ഉപയോക്താക്കളുടെ വിവരം ചോർത്തിയതില്‍ നടപടി ആവശ്യപ്പെട്ട് കലിഫോർണിയ ഫെഡറൽ കോടതിയെയാണ്‌ സമീപിച്ചത്‌. ആപ്പിൾ ഉൽപ്പന്നങ്ങളോ സേവനങ്ങളോ ഉപയോഗിക്കുന്നവർക്ക്‌ എതിരെ ഒരുനീക്കവും പെഗാസസ്‌ നിര്‍മാതാക്കളില്‍ നിന്നുണ്ടാകാത്തവിധം നിരോധന ഉത്തരവിറക്കണമെന്നാണ് ആവശ്യം. 2019ൽ ഫെയ്‌സ്‌ബുക്കും എൻഎസ്‌ഒയ്ക്ക് എതിരെ കേസ്‌ നൽകിയിട്ടുണ്ട്.  പെഗാസസ്‌ ആയുധമാക്കി ഇന്ത്യയില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ വ്യാപകമായി വിവരം ചോർത്തുന്നുവെന്ന ഹർജിയിൽ സുപ്രീംകോടതി വിദഗ്‌ധ അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌. ഇന്ത്യയിലും ഐഫോണ്‍ ഉപയോക്താക്കളായ പ്രമുഖര്‍ ചോര്‍ത്തലിന് ഇരയായെന്ന് വെളിപ്പെട്ടിരുന്നു. മാധ്യമപ്രവർത്തകരെയും ഗവേഷകരെയും സാമൂഹ്യപ്രവർത്തകരെയും വിമർശകരെയും നിരീക്ഷിക്കാൻ ചാരസോഫ്‌റ്റ്‌വെയർ ആയുധമാക്കിയെന്നും സർക്കാരുകളുടെ പിന്തുണയും ഇവര്‍ക്കുണ്ടെന്നും ഹര്‍ജിയില്‍  ആപ്പിള്‍ ചൂണ്ടിക്കാട്ടി. ഭീകരവാദപ്രവർത്തനങ്ങളും മറ്റ്‌ ഗുരുതര കുറ്റകൃത്യങ്ങളും തടയാനുള്ള സംവിധാനങ്ങളുടെ ദുരുപയോഗം തടഞ്ഞില്ലെങ്കിൽ ​ഗുരുതര പ്രത്യാഘാതം  ഉണ്ടാകുമെന്നും ഹർജിയിൽ പറയുന്നു.   Read on deshabhimani.com

Related News