പെഗാസസില്‍ അന്വേഷണം വേണം ; ചീഫ്‌ ജസ്റ്റിസിന്‌ കത്ത് ; കത്തെഴുതിയത് അരുന്ധതിറോയിയും റൊമില ഥാപ്പറും അടക്കം അഞ്ഞൂറോളം പേര്‍



ന്യൂഡൽഹി പെഗാസസ്‌ ചാരപ്രവൃത്തിയിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട്‌ അഞ്ഞൂറിലേറെ പ്രമുഖർ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസിന്‌ കത്തുനൽകി. ഏതെങ്കിലും ഇന്ത്യൻ ഏജൻസി പെഗാസസ്‌ സോഫ്‌റ്റ്‌വെയർ വാങ്ങിയിട്ടുണ്ടോ? ആരുടെയൊക്കെ ചോർത്തിയത്‌? ഇത്തരം ചോര്‍ത്തല്‍ അനുവദനീയമാണോ?–- തുടങ്ങിയ ചോദ്യങ്ങളും ഉന്നയിച്ചു. അരുന്ധതിറോയ്‌, റൊമില ഥാപ്പർ, ഹർഷ്‌മന്ദർ, അരുണാറോയ്‌, അഡ്വ. വൃന്ദ ഗ്രോവർ, അഞ്‌ജലി ഭരദ്വാജ്‌, സോയാഹസൻ, മനോജ്‌ത്സ എംപി, ഗീത ഹരിഹരൻ തുടങ്ങിയവർ കത്തിൽ ഒപ്പിട്ടിട്ടുണ്ട്‌. മുൻ ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ക്കെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചയാളുടെ വിവരം ചോർത്തിയെന്ന റിപ്പോർട്ടും കത്തിലുണ്ട്‌.‘സ്‌ത്രീകളെ സംബന്ധിച്ചിടത്തോളം പെഗാസസ്‌ റിപ്പോർട്ടുകൾ വലിയ ആശങ്കകളാണ്‌ സൃഷ്ടിച്ചുള്ളത്‌. അധികാരം കൈയാളുന്നവർക്കെതിരെ ശബ്‌ദമുയർത്തുന്ന സ്‌ത്രീകളുടെ ഔദ്യോഗിക, വ്യക്തി ജീവിതത്തിന്‌ പെഗാസസ്‌ ചോർത്തൽ വലിയ ഭീഷണിയാണ്‌. ലൈംഗികാതിക്രമക്കേസുകളിലെ ഇരകളുടെ വിവരംപോലും ചോർത്തുവെന്ന വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നു. ഭരണനേതൃത്വത്തിന്റെ ഒത്താശയോടെയുള്ള നിരീക്ഷണവും ചോർത്തലും ഭീകരാക്രമണത്തിനു തുല്യമാണ്‌. പെഗാസസ്‌ ചോർത്തലിനെക്കുറിച്ച്‌ സ്വതന്ത്ര അന്വേഷണത്തിന്‌ ഉത്തരവിടണം’–- കത്തിൽ ആവശ്യപ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ട്‌ നിരവധിപേർ സുപ്രീംകോടതിയില്‍ ഹർജികൾ നൽകിയിട്ടുണ്ട്‌. Read on deshabhimani.com

Related News