പെഗാസസ്‌ : കേന്ദ്രം സത്യം പറയേണ്ടിവരും ; ഇന്റലിജൻസ്‌ ബ്യൂറോ, റോ, ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് സമിതിക്ക് മുന്നില്‍ വസ്‌തുത വെളിപ്പെടുത്തേണ്ടിവരും



ന്യൂഡൽഹി പെഗാസസ്‌ ഫോൺ ചോർത്തലിൽ  ഉദ്യോഗസ്ഥരെ സുപ്രീംകോടതി സമിതി വിളിച്ചുവരുത്തിയാൽ കേന്ദ്രസർക്കാർ മൂടിവയ്‌ക്കാൻ ആഗ്രഹിച്ച സത്യംപുറത്തുവരും. ഇന്റലിജൻസ്‌ ബ്യൂറോ, റോ, ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥരോട്‌ വിവരങ്ങൾ ആരായാൻ സുപ്രീംകോടതി അന്വേഷണ സമിതിക്ക്‌ കഴിയും. വസ്‌തുതകൾ വിശദീകരിക്കേണ്ടിവരും. ഇസ്രയേൽ കമ്പനി എൻഎസ്‌ഒയുമായി പ്രതിരോധമന്ത്രാലയം സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലെന്ന്‌ വർഷകാല സമ്മേളനത്തിൽ മന്ത്രി രാജ്‌നാഥ്‌ സിങ്‌ രാജ്യസഭയിൽ ഡോ. വി ശിവദാസനു മറുപടി നൽകി. ഇതേ മറുപടി ആഭ്യന്തരമന്ത്രാലയത്തിൽനിന്ന്‌ ഉണ്ടായിട്ടില്ല. പെഗാസസ്‌ ഉപയോഗിച്ചിട്ടില്ലെന്ന്‌ സുപ്രീംകോടതിയിലും സർക്കാർ പറഞ്ഞില്ല. രാജ്യസുരക്ഷയുടെ പേരിൽ രഹസ്യമായി സൂക്ഷിക്കേണ്ട കാര്യങ്ങളുണ്ടെങ്കിൽ സർക്കാരിനു ചീഫ്‌ ജസ്‌റ്റിസ്‌ മുമ്പാകെ  മുദ്രവച്ച കവറിൽ നൽകാം. മറച്ചുവയ്‌ക്കാൻ പലതുമുണ്ടെന്നും രാജ്യസുരക്ഷയെ മാനിക്കണമെന്നും മാത്രമാണ്‌ സർക്കാർ വാദിച്ചത്‌. സമാന വാദം അന്വേഷണ സമിതി മുമ്പാകെ സാധ്യമല്ല. രാജ്യാന്തരതലത്തിലും ശ്രദ്ധിക്കപ്പെടുന്ന വിധിയാണ്‌ സുപ്രീംകോടതിയുടേത്‌. പെഗാസസ്‌ വെളിപ്പെടുത്തലിൽ ഫ്രാൻസ്‌, ഇസ്രയേൽ, ഹംഗറി അടക്കമുള്ള രാജ്യങ്ങൾ അന്വേഷണം ആരംഭിച്ചു.  ഇതുവരെ മൗനംപാലിച്ച മോദിസർക്കാരിന് ഇനി സത്യം തുറന്നുപറയേണ്ടിവരും. Read on deshabhimani.com

Related News