സഭ സ്‌തഭനം: വർഷകാല സമ്മേളനം വെട്ടിച്ചുരുക്കാൻ നീക്കം



ന്യൂഡൽഹി > പെഗാസസ്‌ ഫോൺ ചോർത്തലിൽ പൂർണമായും പ്രതിരോധത്തിലായതോടെ പാർലമെന്റിന്റെ വർഷകാല സമ്മേളനം വെട്ടിച്ചുരുക്കാൻ മോഡി സർക്കാർ നീക്കം തുടങ്ങി. 13 വരെയാണ്‌ വർഷകാല സമ്മേളനം തീരുമാനിച്ചിരുന്നത്‌. കഴിഞ്ഞ രണ്ടാഴ്‌ചയായി ഇരുസഭയും പൂർണമായും സ്‌തംഭിച്ചു. ചില ബില്ലുകൾ ചർച്ചയില്ലാതെ പാസാക്കിയതൊഴിച്ച്‌ മറ്റ്‌ നടപടിയിലേക്ക്‌ കടക്കാനായില്ല. ഈ സാഹചര്യത്തിലാണ്‌ വർഷകാല സമ്മേളനം ഈയാഴ്‌ചയോടെ അവസാനിപ്പിക്കാനുള്ള നീക്കം. പെഗാസസിനു പുറമെ ഇന്ധന വിലവർധന, കർഷകസമരം, കോവിഡ്‌ പാളിച്ച തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം ഉയർത്തുന്നുണ്ട്‌. ഏതാനും ദിവസമായി മുഖ്യമായും പെഗാസസ്‌ വിഷയമാണ്‌ പ്രതിപക്ഷം ഉയർത്തുന്നത്‌. ചർച്ച അനുവദിച്ചാൽ സഭാ നടപടികളുമായി സഹകരിക്കാൻ ഒരുക്കമാണെന്ന്‌ കോൺഗ്രസ്‌ സഭാ നേതാവ്‌ അധിർ രഞ്‌ജൻ ചൗധുരി  ലോക്‌സഭയിൽ വ്യക്തമാക്കിയിരുന്നു. പെഗാസസ്‌ ഗൗരവമുള്ള വിഷയമല്ലെന്നു പറഞ്ഞ്‌ നിർദേശം സർക്കാർ തള്ളി. എന്ത്‌ വന്നാലും നടപടികളുമായി സഹകരിക്കില്ലെന്ന്‌ പ്രതിപക്ഷവും വ്യക്തമാക്കി. സർക്കാരിന്‌ താൽപ്പര്യമുള്ള ചില ബില്ലുകൂടി ചർച്ചയില്ലാതെ പാസാക്കിയശേഷം സമ്മേളനം അവസാനിപ്പിക്കാനാണ്‌ നീക്കം. Read on deshabhimani.com

Related News