ആയുധഫാക്ടറി കമ്പനിവൽക്കരണം പരാജയം ; പ്രതിരോധമന്ത്രിക്ക്‌ കത്തയച്ച് തൊഴിലാളി സംഘടനകള്‍



ന്യൂഡൽഹി പടക്കോപ്പുകളും മറ്റ് പ്രതിരോധ സാമഗ്രി നിർമിക്കുന്ന ഓർഡനൻസ്‌ ഫാക്ടറികൾ കമ്പനിവൽക്കരിച്ചത്‌ പൂർണ പരാജയമെന്ന്‌ അംഗീകൃത തൊഴിലാളി യൂണിയനുകൾ. ഈ നയം പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നു കാണിച്ച്‌ എഐഡിഇഎഫ്, ബിപിഎംഎസ്‌, സിഡിആർഎ സംഘടനകൾ പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്ങിന്‌ കത്തുനൽകി. ഫാക്ടറികളുടെ കോർപറേറ്റുവൽക്കരണം പ്രവർത്തനം മെച്ചപ്പെടുത്തുമെന്നാണ്‌ കേന്ദ്രം അവകാശപ്പെട്ടത്‌. 41 ഫാക്ടറിയെ ഏഴു കോർപറേഷനാക്കി. അഞ്ചുവർഷം 35,000 കോടി ഉൽപ്പാദനമാണ്‌ കേന്ദ്രം വാഗ്‌ദാനം ചെയ്‌തത്‌. എന്നാൽ, കോർപറേഷനെ ഘട്ടംഘട്ടമായി തകർത്തു. ടെൻഡർ നൽകാതെയും സർക്കാർതന്നെ വളർച്ചയ്‌ക്ക്‌ തുരങ്കംവച്ചു. പകരം സ്വകാര്യകമ്പനികൾക്കാണ്‌ ടെൻഡർ. കോർപറേഷൻ ലാഭത്തിലാണെന്ന വാദത്തിന്റെ പൊള്ളത്തരം വ്യക്തമാക്കാൻ സിഎജി ഓഡിറ്റ്‌ നടത്തണം. ഏഴു കോർപറേഷനും പിരിച്ചുവിട്ട്‌ 41 ഫാക്ടറി പുനഃസ്ഥാപിക്കണമെന്നും നേതാക്കളായ സി ശ്രീകുമാർ, മുകേഷ് സിങ്‌, അജയ്‌ എന്നിവർ കത്തിൽ ആവശ്യപ്പെട്ടു. അഞ്ചുവർഷംകൊണ്ട്‌ 35,000 കോടിയുടെ ഉൽപ്പാദനമെന്ന പ്രതിരോധമന്ത്രാലയത്തിന്റെ ലക്ഷ്യം സാക്ഷാൽക്കരിക്കാൻ സംഘടനകൾ പൂർണപിന്തുണ ഉറപ്പുനൽകി. Read on deshabhimani.com

Related News