ഊട്ടി പുഷ്‌പമേളയ്‌ക്ക് തുടക്കം; മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്‌തു
ഊട്ടി> 124-ാമത് ഊട്ടി പുഷ്‌പമേളയ്‌ക്ക് തുടക്കമായി. ഊട്ടി സസ്യോദ്യാനത്തിൽ അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന പുഷ്‌പമേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർവഹിച്ചു. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന വിവിധ വിഭാഗങ്ങളിൽപ്പെട്ട 5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്. പുഷ്പകാഴ്‌ചയ്‌ക്ക് മുന്നോടിയായി കോയമ്പത്തൂർ തമിഴ്‌നാട് അഗ്രികൾച്ചറൽ യൂനിവേഴ്‌സിറ്റിയുടെ ഒരു ലക്ഷം പൂക്കളാൽ രൂപപ്പെട്ട മാതൃക സജ്ജീകരിച്ചിട്ടുണ്ട്. ഇതിനായി, ബാംഗ്ലൂർ, ഓസൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് കർണേശൻ പുഷ്പങ്ങൾ വന്നിട്ടുണ്ട്. നീലഗിരി ജില്ലയിലെ ആറ് പ്രാചീന ഗോത്രങ്ങളുടെ ആദരസൂചകമായി 20,000 പൂക്കളുമായി ഗോത്രവർഗ്ഗ കാർണേഷനും പുഷ്പ രംഗോലികളും മേളയ്‌ക്കായി ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനം ചടങ്ങിൽ മന്ത്രിമാരായ കെ രാമചന്ദ്രൻ, എം ആർ പനീർ സെൽവം, നീലഗിരി എം പി എ രാജ, ഊട്ടി എംഎൽഎ ഗണേശൻ, ജില്ലാ കലക്ടർ അമൃത്, എസ് പി അസിസ് റാവത്ത് തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com