നെഗറ്റീവ് ഫലം തരപ്പെടുത്തി മുങ്ങി: കർണാടക സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു
ന്യൂഡൽഹി ഒമിക്രോൺ സ്ഥിരീകരിച്ച ‘വിദേശി രക്ഷപ്പെട്ട’ സംഭവത്തിൽ കർണാടക സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. സ്വകാര്യലാബിൽനിന്ന് കോവിഡ് നെഗറ്റീവ് ഫലം തരപ്പെടുത്തിയാണ് ഇയാൾ രാജ്യം വിട്ടത്. ഇവിടെ ഒമിക്രോൺ സ്ഥിരീകരിച്ച രണ്ടാമനായ ഡോക്‌ടർ നിരവധി വിദേശികളടക്കമുണ്ടായിരുന്ന കോൺഫറൻസിൽ പങ്കെടുത്തെന്ന് റിപ്പോർട്ട്. രോഗം സ്ഥിരീകരിക്കുന്നതിന് ഒരു ദിവസം മുമ്പായിരുന്നിത്. 22–-24 തീയതികളിൽ ബംഗളൂരുവിലിറങ്ങിയ 10 ദക്ഷിണാഫ്രിക്കൻ പൗരൻമാരെ കാണാതായതിലും അന്വേഷണം തുടങ്ങി. മഹാരാഷ്ട്രയിൽ മുപ്പതുപേരുടെ സാമ്പിളുകൾ ജനിതകപരിശോധനയ്‌ക്ക് അയച്ചു. ഡൽഹിയിൽ പന്ത്രണ്ട്‌പേർക്ക് ഒമിക്രോൺ വകഭേദമുള്ളതായി സംശയമുണ്ട്. ഇവരെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയ്‌പുരിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ നാലു പേർ അടുത്തിടെ ദക്ഷിണാഫ്രിക്കയിൽനിന്ന് തിരിച്ചെത്തിയവരാണ്. ചണ്ഡീഗഢിൽ ദക്ഷിണാഫ്രിക്കയിൽനിന്ന് തിരിച്ചെത്തി നിരീക്ഷണത്തിലായിരുന്ന യുവതി അധികൃതരെ അറിയിക്കാതെ ഹോട്ടലിലേക്ക് താമസം മാറ്റിയത് ആശയക്കുഴപ്പത്തിന് ഇടയാക്കി. Read on deshabhimani.com