ട്രെയിൻ ദുരന്തം: രക്ഷപെട്ടവരെ പ്രത്യേക ട്രെയിനിൽ ചെന്നൈയിലെത്തിച്ചു

രക്ഷപെട്ടവരെ ചെന്നൈയിൽ എത്തിച്ചപ്പോൾ


ഭുവനേശ്വർ> ഒഡിഷ ബാലസോറിലെ ട്രെയിൻ ദുരന്തത്തിൽ നിന്ന് രക്ഷപെട്ടവരെ ചെന്നൈയിലെത്തിച്ചു. 250 പേരടങ്ങുന്ന സംഘത്തെയാണ് പ്രത്യേക ട്രെയിനിൽ പുലർച്ചെ അഞ്ചോടെ എത്തിച്ചത്. ചെന്നൈ എംജിആർ റെയിൽവേ സ്റ്റേഷനിലെത്തിയ യാത്രക്കാരെ തമിഴ്‌നാട് റവന്യൂ മന്ത്രി കെ കെ എസ് എസ് രാമചന്ദ്രൻ, ആരോഗ്യമന്ത്രി എംഎ സുബ്രഹ്മണ്യം എന്നിവർ ചേർന്ന് സ്വീകരിച്ചു. ഭുവനേശ്വറിൽനിന്ന് ശനിയാഴ്‌ച രാവിലെ 8.40നാണ് പ്രത്യേക ട്രെയിൻ പുറപ്പെട്ടത്. എത്തിയവരിൽ പരിക്കുള്ളവരെ ആശുപത്രികളിലേക്ക് മാറ്റി. തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെയും ദക്ഷിണ റെയിൽവേയുടേയും നേതൃത്വത്തിൽ യാത്രക്കാർക്കായുള്ള മെഡിക്കൽ സംവിധാനങ്ങളെല്ലാം ചെന്നൈ സെൻട്രലിൽ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. എത്തിച്ചേർന്ന സംഘത്തിൽ മലയാളികളുമുണ്ട്. പരിക്കേറ്റവരെ ഒഴിച്ചുള്ളവരെയെല്ലാം നോർക്കയുടെ സഹായത്തോടെ ഇന്നു തന്നെ നാട്ടിലെത്തിക്കുമെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം. ട്രെയിൻ അപകടത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 288 ആയി. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. 160 മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ട്രെയിൻ ദുരന്തത്തെ കുറിച്ചുള്ള അന്വേഷണം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്നും ഗതാഗതം പുന: സ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും റെയിൽവേ അറിയിച്ചു.   Read on deshabhimani.com

Related News