ആൾട്ട്‌ ന്യൂസ്‌ സുബൈറിന്റെ ജാമ്യാപേക്ഷ : വിധിക്കുംമുമ്പെ ‘വിധി’ പുറത്താക്കി; 
ഡൽഹി പൊലീസ്‌ കുടുങ്ങി



ന്യൂഡൽഹി ആൾട്ട്‌ന്യൂസ്‌ സഹസ്ഥാപകൻ മൊഹമ്മദ്‌ സുബൈറിന്റെ ജാമ്യാപേക്ഷയിൽ മജിസ്‌ട്രേട്ട്‌ കോടതിയുടെ തീർപ്പുവരുന്നതിനു മുമ്പുതന്നെ ജാമ്യം നിഷേധിച്ചതായി ഡൽഹി പൊലീസ്‌ പ്രസ്‌താവനയിറക്കിയത്‌ വിവാദമാകുന്നു. ജാമ്യാപേക്ഷ തള്ളിയ മജിസ്‌ട്രേട്ട്‌ കോടതിയുടെ ഉത്തരവ്‌ ശനി രാത്രി ഏഴിനാണ്‌ പുറത്തുവന്നത്‌. എന്നാൽ, പകൽ രണ്ടരയ്‌ക്കുതന്നെ സുബൈറിന്റെ ജാമ്യാപേക്ഷ തള്ളിയെന്നും രണ്ടാഴ്‌ചത്തെ ജുഡീഷ്യൽ കസ്റ്റഡി അനുവദിച്ചെന്നും ഇന്റലിജൻസ്‌ വിഭാഗം ഡിസിപി കെ പി എസ്‌ മൽഹോത്ര പ്രസ്‌താവനയിറക്കി. ഇതോടെ, കോടതി വിധിക്കുമുമ്പ്‌ പൊലീസ്‌ എങ്ങനെയാണ്‌ അക്കാര്യം അറിയുന്നതെന്ന്‌ സുബൈറിന്റെ അഭിഭാഷകൻ സൗതിക്ക്‌ ബാനർജി ആരാഞ്ഞു. ഇത്‌ ദുരൂഹമാണ്‌. രാജ്യത്തെ നിയമവാഴ്‌ചയുടെ നിലവിലെ അവസ്ഥയാണ്‌ വെളിപ്പെടുന്നത്‌. ഗൗരവത്തിലുള്ള പരിശോധന ആവശ്യമാണ്‌–- ബാനർജി പറഞ്ഞു. സഹപ്രവർത്തകൻ പറഞ്ഞത്‌ താൻ തെറ്റായി കേട്ട്‌ പ്രതികരിച്ചെന്നാണ്‌ ഡിസിപിയുടെ വിശദീകരണം. സുപ്രീംകോടതി സ്വമേധയാ വിഷയം പരിശോധിക്കണമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സ്വതന്ത്ര ജുഡീഷ്യറിയെ പ്രതിക്കൂട്ടിലാക്കുന്ന സംഭവമാണിതെന്നും യെച്ചൂരി പറഞ്ഞു. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിന്‌ ജൂൺ 27നാണ്‌ സുബൈറിനെ  അറസ്‌റ്റുചെയ്‌തത്‌. Read on deshabhimani.com

Related News