പാൻ ആധാർ ബന്ധിപ്പിക്കൽ ; സമയപരിധി നീട്ടില്ല , അവസരം ഈ മാസം 31 വരെ മാത്രം



ന്യൂഡൽഹി പാൻ കാർഡ്‌ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിക്കണമെന്ന ആവശ്യത്തോട്‌ മുഖംതിരിഞ്ഞ്‌ കേന്ദ്രസർക്കാർ. സിഐടിയു അടക്കമുള്ള ട്രേഡ്‌യൂണിയൻ സംഘടനകളും എംപിമാരും പ്രതിപക്ഷ നേതാക്കളും മറ്റും ആവശ്യപ്പെട്ടിട്ടും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന്‌ അനുകൂല പ്രതികരണമില്ല. മാർച്ച്‌ 31നകം ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കണം എന്നാണ്‌ കേന്ദ്ര നിർദേശം. ബന്ധിപ്പിക്കാൻ 1000 രൂപ പിഴയും നൽകണം. അല്ലാത്തപക്ഷം പാൻ കാർഡുകൾ ഏപ്രിൽ ഒന്നുമുതൽ പ്രവർത്തനരഹിതമാകും. സമയപരിധി അവസാനിക്കാൻ ദിവസങ്ങൾമാത്രം ശേഷിക്കെ പലവിധമായ കാരണങ്ങളാൽ നിരവധി പേർക്ക്‌ ആധാർ–- പാൻ ബന്ധിപ്പിക്കൽ സാധ്യമായിട്ടില്ല. പേരിനൊപ്പം ഇനിഷ്യൽ വരുന്നവർക്ക്‌ ഇപ്പോഴും പാൻ കാർഡ്‌ കിട്ടുന്നതിന്‌ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്‌. ഇനിഷ്യൽ മിഡിൽ നെയിം ആയി വന്നാൽ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. പാൻ കാർഡിനായി ഇനിഷ്യൽ ഒഴിവാക്കിയവരും വിപുലീകരിച്ചവരുമുണ്ട്‌. എന്നാൽ, ഇവർക്ക്‌ ആധാർ കാർഡിൽ യഥാർഥ പേര്‌ തന്നെയാകും. ആധാറിലും പാനിലും പേരുകൾ വ്യത്യസ്‌തമാകുമ്പോഴും ബന്ധിപ്പിക്കലിന്‌ തടസ്സമാകാറുണ്ട്‌. രാജ്യത്തിന്റെ ഉൾഗ്രാമങ്ങളിലും മറ്റും ആധാർ–- പാൻ ബന്ധിപ്പിക്കൽ നിർബന്ധമാക്കിയത്‌ അറിയാത്തതായി നിരവധി പേരുണ്ട്‌. ഇന്റർനെറ്റ്‌ ലഭ്യതയില്ലാത്ത സ്ഥലങ്ങളിലും പ്രതിസന്ധിയുണ്ട്‌. ഇടനിലക്കാർ വലിയ തോതിൽ സാധാരണക്കാരെ ചൂഷണം ചെയ്യുന്ന സാഹചര്യവുമുണ്ട്‌.  2022 മാർച്ചിനുള്ളിൽ പാൻ–-ആധാർ ബന്ധിപ്പിക്കൽ എല്ലാവരും പൂർത്തീകരിക്കണം എന്നായിരുന്നു കേന്ദ്രം ആദ്യം നിർദേശിച്ചിരുന്നത്‌. പിന്നീട്‌ ഇത്‌ 500 രൂപ പിഴയോടെ 2022 ജൂൺവരെയായി നീട്ടി. അതിനുശേഷം ആയിരം രൂപ പിഴയോടെ 2023 മാർച്ച്‌ 31 വരെ നീട്ടുകയായിരുന്നു. Read on deshabhimani.com

Related News