ബംഗാളില്‍ എട്ട് ഘട്ടം, അസമില്‍ മൂന്ന് ഘട്ടം; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ്



ന്യൂഡല്‍ഹി > കേരളമടക്കം നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണപ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെ  തീയതികള്‍  തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍  സുനില്‍ അറോറ ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍ ഏപ്രില്‍ 6നാണ് വോട്ടെടുപ്പ്. 140 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും അന്ന് തന്നെ നടക്കും. മെയ് 2നാണ് വോട്ടെണ്ണല്‍. കേരളത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 12ന് പുറത്തിറങ്ങും. മാര്‍ച്ച് 12 മുതല്‍ 19വരെ പത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മപരിശോധന മാര്‍ച്ച് 20നാണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 22 ആണ്. തമിഴ്നാട്ടിലും പുതുച്ചേരിയിലും കേരളത്തിനൊപ്പമാണ് വോട്ടെടുപ്പ്. അസമില്‍ മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. ഒന്നാംഘട്ട വോട്ടെടുപ്പ് മാര്‍ച്ച് 27നും (47 മണ്ഡലം) രണ്ടാംഘട്ടം ഏപ്രില്‍ 1നും (39 മണ്ഡലം) മൂന്നാംഘട്ടം ഏപ്രില്‍ 6നും (40 മണ്ഡലം) നടക്കും. പശ്ചിമ ബംഗാളില്‍ 294 സീറ്റുകളിലേക്ക് എട്ട് ഘട്ടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 27, ഏപ്രില്‍ 1, ഏപ്രില്‍ 6, ഏപ്രില്‍ 10, ഏപ്രില്‍ 17, ഏപ്രില്‍ 22, ഏപ്രില്‍ 26, ഏപ്രില്‍ 29 എന്നീ തിയതികളിലാകും തെരഞ്ഞെടുപ്പ്.   Read on deshabhimani.com

Related News