ബംഗാള്‍ ബിജെപിയില്‍ കൂട്ടക്കുഴപ്പം
കൊൽക്കത്ത ബിജെപി പശ്ചിമ ബംഗാൾ ഘടകത്തിൽ തമ്മിലടി രൂക്ഷമായതോടെ രണ്ടു പ്രമുഖ നേതാക്കളെ സസ്‌പെൻഡ് ചെയ്തു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജയപ്രകാശ് മജുംദാറിനെയും വക്താവ് റിതേഷ് തിവാരിയെയുമാണ് പുറത്താക്കിയത്. ബംഗാളിൽ ബിജെപി പുറത്തുനിന്നുള്ള നേതാക്കളുടെയും മറ്റു പാർടിയിൽനിന്നു കുടിയേറിയവരുടെയും നിയന്ത്രണത്തിലാണെന്ന് ഇരുവരും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിനിടെ, കേന്ദ്ര സഹമന്ത്രിയും മാതുവ വിഭാഗം പ്രമുഖ നേതാവുമായ ശന്തനു താക്കൂറിന്റെ നേതൃത്വത്തിലുള്ള പ്രബല വിഭാഗവും സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തെത്തി. സംസ്ഥാന കമ്മിറ്റി പുനഃസംഘടനയിൽ തന്നിഷ്ടക്കാരെ തിരുകിക്കയറ്റിയെന്ന് ശന്തനു ആരോപിച്ചു. മാതുവ വിഭാഗത്തിൽപ്പെട്ട ഒമ്പത് എംഎൽഎമാരും രണ്ട് എംപിമാരും ശന്തനുവിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ബംഗാളി സിനിമാതാരങ്ങളായ ബോണി സെൻഗുപ്ത, ഷോഹാലി ദത്ത എന്നിവരും ബിജെപി വിട്ടു. Read on deshabhimani.com