"കാർഷിക നിയമംപോലെ വൈദ്യുതി ബില്ലും പിൻവലിക്കേണ്ടിവരും' ; കേന്ദ്രത്തിന്‌ താക്കീതായി പാർലമെന്റ്‌ മാർച്ച്‌



ന്യൂഡൽഹി പാർലമെന്റ്‌ ശീതകാല സമ്മേളനത്തിൽ പാസാക്കിയെടുക്കാൻ കേന്ദ്രം ശ്രമിക്കുന്ന വൈദ്യുതി ബിൽ കാർഷിക നിയമങ്ങൾക്കു സമാനമായി പിൻവലിക്കേണ്ടിവരുമെന്ന താക്കീത്‌ നൽകി പടുകൂറ്റൻ പാർലമെന്റ്‌ മാർച്ച്‌. നാഷണൽ കോ–-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്‌സിന്റെ നേതൃത്വത്തിൽ ആയിരങ്ങളാണ്‌ വിനാശകരമായ ബില്ലിനെതിരെ ഡൽഹി ജന്തർമന്തറിൽ അണിചേർന്നത്‌. വൈദ്യുതി ബിൽ പിൻവലിക്കുക, മേഖലയിലെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, വൈദ്യുതി മൗലികാവകാശമായി പ്രഖ്യാപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സംയുക്ത സമരസമിതിയുടെ പ്രക്ഷോഭം. വൈദ്യുതിമേഖല സ്വകാര്യവൽക്കരിക്കാൻ ഉത്തർപ്രദേശിലും കശ്‌മീരിലും പോണ്ടിച്ചേരിയിലും ചണ്ഡീഗഢിലും ശ്രമിച്ചപ്പോൾ തൊഴിലാളി പ്രതിരോധത്തിനു മുന്നിൽ മുട്ടുമടക്കേണ്ടിവന്നതിൽനിന്ന്‌ കേന്ദ്ര സർക്കാർ പാഠം ഉൾക്കൊള്ളണമെന്ന്‌ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി എളമരം കരീം പറഞ്ഞു. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ, അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള, വൈഎസ്ആർ കോൺഗ്രസ്‌ രാജ്യസഭാംഗം ആർ കൃഷ്‌ണയ്യ, കോ–- ഓർഡിനേഷൻ കമ്മിറ്റി നേതാക്കളായ പ്രശാന്ത് നന്ദി ചൗധരി, ശൈലേന്ദ്ര ദുബെ, മോഹൻ ശർമ, ആർ കെ ത്രിവേദി, കുൽദീപ് കുമാർ, പി രത്നാകർ റാവു, അഭിമന്യു ധൻകാദ് തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News