കൊളീജിയത്തിനെതിരെ 
മുൻ ജഡ്‌ജിയെ കൂട്ടുപിടിച്ച്‌ 
നിയമമന്ത്രി

image credit kiren rijiju twitter


ന്യൂഡൽഹി കൊളീജിയം വിഷയത്തിൽ വീണ്ടും സുപ്രീംകോടതി നിലപാട് വിമർശിച്ച്‌ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. സുപ്രീംകോടതി ഭരണഘടനയെ അട്ടിമറിച്ചെന്ന്‌ കുറ്റപ്പെടുത്തുന്ന ഡൽഹി ഹൈക്കോടതി മുൻ ജഡ്‌ജി ആർ എസ്‌ സോധിയുടെ അഭിമുഖത്തിന്റെ വീഡിയോയും റിജിജു ട്വിറ്ററിൽ പങ്കുവച്ചു. "ഹൈക്കോടതികൾ സുപ്രീംകോടതിക്ക്‌ വിധേയമായി നിൽക്കേണ്ടല്ല, ഹൈക്കോടതി ജഡ്‌ജിമാർ സുപ്രീംകോടതി ലക്ഷ്യംവച്ച്‌ തുടങ്ങിയതോടെ വിധേയരായി. തങ്ങൾതന്നെ ജഡ്‌ജിമാരെ നിയമിക്കുമെന്നാണ്‌ സുപ്രീംകോടതി പറയുന്നത്‌. സർക്കാരിന്‌ ഒരു പങ്കും ഇല്ലാതായി'–- ഇങ്ങനെപോകുന്നു ജസ്റ്റിസ്‌ സോധിയുടെ പ്രതികരണം. ജസ്റ്റിസ്‌ സോധിയുടെ പരാമർശങ്ങളെ വിവേകമുള്ള വാക്കുകളെന്നാണ്‌ റിജിജു വിശേഷിപ്പിച്ചത്‌. ‘ഇതാ ഒരു ജഡ്‌ജിയുടെ ശബ്ദം. ഇന്ത്യൻ ജനാധിപത്യത്തിന്റെ യഥാർഥ സൗന്ദര്യം അതിന്റെ വിജയമാണ്‌. നമ്മുടെ നീതിന്യായ സംവിധാനം സ്വതന്ത്രമാണ്‌. ഭരണഘടന പരമോന്നതവും. ഭൂരിപക്ഷം പേർക്കും സമാനമായ വിവേകപൂർണമായ കാഴ്‌ചപ്പാടുതന്നെയാണുള്ളത്‌. ഭരണഘടനാ തത്വങ്ങളെയും ജനവിധിയെയുമെല്ലാം തള്ളിപ്പറയുന്ന ചുരുക്കം ചിലർക്കാണ്‌ തങ്ങൾ ഭരണഘടനയ്‌ക്കും മേലെയാണെന്ന തോന്നലുള്ളത്‌’–- റിജിജു ട്വിറ്ററിൽ കുറിച്ചു. കേന്ദ്ര സർക്കാർ ജഡ്‌ജി സ്ഥാനത്തേക്ക്‌ പരിഗണിക്കാതെ മടക്കിയ പല പേരുകളും സുപ്രീംകോടതി കൊളീജിയം കഴിഞ്ഞ ദിവസം വീണ്ടും ശുപാർശ ചെയ്‌തിരുന്നു.   Read on deshabhimani.com

Related News