ലോക തൊഴിലാളി 
സമരങ്ങൾക്ക് ഐക്യദാർഢ്യം

സിഐടിയു സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചർച്ചയിൽ അഖിലേന്ത്യ സെക്രട്ടറി എ ആർ സിന്ധു സംസാരിക്കുന്നു


സ്വന്തം ലേഖകൻ രഞ്ജന നിരുല- രഘുനാഥ് സിങ് മഞ്ച് (ബംഗളൂരു)   വിവിധ രാജ്യങ്ങളിലെ തൊഴിലാളി സമരങ്ങൾക്ക് സിഐടിയു അഖിലേന്ത്യ സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മൂന്നു ദശകങ്ങളിൽ നവഉദാര നയത്തിനെതിരായ പോരാട്ടങ്ങളുടെ ഫലമായി തൊഴിലാളി പ്രസ്ഥാനത്തിനപ്പുറം വിവിധ ജനവിഭാഗങ്ങൾക്കിടയിലാകെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വർഗാധിഷ്‌ഠിത ആഗോള ട്രേഡ് യൂണിയൻ കൂട്ടായ്മ വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ് (ഡബ്ല്യുഎഫ്ടിയു) ഇവ ഏകോപിപ്പിക്കുന്നു. ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും നിർദേശങ്ങൾ പാലിച്ചുള്ള നവഉദാര നയങ്ങൾ തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കി.   പ്രതിബന്ധങ്ങൾക്കിടയിലും പല രാജ്യങ്ങളിലും തീവ്രവും സുസ്ഥിരവുമായ പോരാട്ടങ്ങൾ തുടരുന്നു. 2022ൽ, ബ്രിട്ടനിൽ റെയിൽവേ -ടെലികോം തൊഴിലാളികൾ മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായി രാജ്യവ്യാപക പണിമുടക്ക് നടത്തി. ഗ്രീസിൽ നവംബർ ഒമ്പതിന് പൊതുപണിമുടക്ക് നടന്നു. ഫ്രഞ്ച് തൊഴിലാളികൾ വേതനവർധന ആവശ്യപ്പെട്ട് സമരരംഗത്തിറങ്ങി. അമേരിക്കയിൽ 15,000 നഴ്സുമാരും ലക്ഷത്തിലധികം റെയിൽവേ തൊഴിലാളികളും പണിമുടക്കി. യൂറോപ്പിൽ ജർമനി, ബൽജിയം, സ്വിറ്റ്സർലൻഡ്, സൈപ്രസ്, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, സെർബിയ, ഹംഗറി, മൊൾഡോവ എന്നിവിടങ്ങളിൽ തൊഴിലാളി പ്രതിഷേധങ്ങളുയർന്നു. മുതലാളിത്തം കടുത്ത പ്രതിസന്ധിയിലുള്ളപ്പോഴാണ് നവഉദാര നയങ്ങൾക്കെതിരെ ലോകമാകെ തൊഴിലാളിവർഗം പോരാട്ടം ശക്തമാക്കുന്നത്. സാർവദേശീയ വർഗ സാഹോദര്യം ഉയർത്തിപ്പിടിച്ച് ഈ പോരാട്ടങ്ങൾക്ക് സിഐടിയു പിന്തുണ പ്രഖ്യാപിച്ചു. കർണാടകത്തിലെ തൊഴിലാളി സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പ്രമേയവും സമ്മേളനം പാസാക്കി. Read on deshabhimani.com

Related News