ഗുസ്‌തി 
താരങ്ങളുടെ 
പ്രതിഷേധം 
തുടരുന്നു ; മധ്യസ്ഥതയ്ക്കായി ബബിത ഫോഗട്ട്‌

ഗുസ്തി താരങ്ങൾ ഡൽഹിയിൽ നടത്തിയ പ്രതിഷേധം


ന്യൂഡൽഹി പീഡനാരോപണത്തിൽ ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടിയെടുക്കാതെ സമരത്തിൽനിന്ന്‌ പിന്മാറില്ലെന്ന്‌ ഗുസ്‌തി താരങ്ങൾ. ഡൽഹിയിലെ ജന്തർ മന്തറിൽ താരങ്ങളുടെ പ്രതിഷേധം രണ്ടാം ദിവസവും ശക്തമായിരുന്നു. മുൻനിര താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ എന്നിവരുൾപ്പെടെ സമരത്തിനുണ്ട്‌. ഇതിനിടെ, സർക്കാരിന്റെ മധ്യസ്ഥതയ്ക്കായി ഗുസ്തി താരവും ബിജെപി നേതാവുമായ ബബിത ഫോഗട്ട്‌  പ്രതിഷേധസ്ഥലത്ത് എത്തി. ഇവരുമായി സംസാരിക്കുമെന്നും തുടർന്ന് കൂടുതൽ വിശദാംശം അറിയിക്കാമെന്നും ബജ്‌റംഗ് പുനിയ മാധ്യമങ്ങളോടു പറഞ്ഞു. ബിജെപി എംപികൂടിയായ ബ്രിജ്ഭൂഷണും പരിശീലകരും കുറ്റക്കാരാണെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു. ആരോപണങ്ങൾ ബ്രിജ് ഭൂഷൺ നിഷേധിച്ചു. റസ്ലിങ്‌ ഫെഡറേഷനോട് 72 മണിക്കൂറിനകം വിശദീകരണം നല്‍കാന്‍ കേന്ദ്ര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്‌. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഐക്യദാർഢ്യവുമായി ജന്തർ മന്തറിലെത്തി. എന്നാൽ,  പ്രതിഷേധത്തിന്‌ രാഷ്‌ട്രീയ നിറം കൈവരാതിരിക്കാൻ വിട്ടുനിൽക്കണമെന്ന്‌  ഗുസ്തി താരങ്ങൾ അഭ്യർഥിച്ചു. Read on deshabhimani.com

Related News