കശ്‌മീരിൽ പുറത്തുള്ളവർക്കും വോട്ട്‌ ; കുറുക്കുവഴിയിൽ ഭരണം പിടിക്കാൻ ബിജെപിക്ക്‌ 
അവസരമൊരുക്കുന്ന നടപടി



ന്യൂഡൽഹി   ജമ്മുകശ്‌മീരിൽ 25 ലക്ഷത്തോളം അധിക വോട്ടർമാരെ ഉൾപ്പെടുത്തുമെന്നും കശ്‌മീരിന്‌ പുറത്തുള്ള തദ്ദേശീയരല്ലാത്തവർക്കും വോട്ട്‌ ചെയ്യാമെന്നും മുഖ്യതെരഞ്ഞെടുപ്പ്‌  ഓഫീസർ ഹിർദേഷ് കുമാർ പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നിനോ അതിനുമുമ്പോ 18 വയസ്സ് തികയുന്നവർക്ക്‌ പേരു ചേർക്കാൻ സൗകര്യത്തിന്‌ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്‌ നവംബർ 25ലേക്ക്‌ നീട്ടിയിരുന്നു. താമസ സർട്ടിഫിക്കറ്റ്‌ ഇല്ലാത്ത, പതിറ്റാണ്ടുകളായി മറ്റു സംസ്ഥാനങ്ങളിലുള്ള ‘കശ്‌മീരികൾക്ക്‌’ ഇതോടെ വോട്ടുചെയ്യാം. ജോലിക്കാർ, വിദ്യാർഥികൾ, തൊഴിലാളികൾ എന്നിവരുൾപ്പെടെ തദ്ദേശീയരല്ലാത്തവർക്കാണ്‌ അവകാശം നൽകുന്നത്‌. ബിജെപിക്ക്‌ കുറുക്കുവഴിയിൽ ഭരണം പിടിക്കാൻ അവസരമൊരുക്കുന്നതാണ്‌ നടപടിയെന്ന്‌ വിമർശം ശക്തമായി. ജമ്മുകശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കി മൂന്നുവർഷം പിന്നിട്ടശേഷമാണ്‌ തെരഞ്ഞെടുപ്പ്‌ നടപടികൾ തുടങ്ങിയത്‌.   അതിനിടെ പുറമെയുള്ളവർക്ക്‌ വോട്ടവകാശം നൽകുന്നത്‌ കശ്‌മീർ ജനതയെ ദുർബലപ്പെടുത്താനുള്ള നീക്കമാണെന്നാരോപിച്ച്‌ പിഡിപി, നാഷണൽ കോൺഫറൻസ്‌ തുടങ്ങിയപാർടികൾ രംഗത്തെത്തി. 22ന്‌ ഫറൂഖ്‌ അബ്‌ദുള്ളയുടെ വസതിയിൽ ബിജെപി ഒഴികെയുള്ള പാർടികൾ യോഗം ചേരും. കശ്‌മീർ ജനതയുടെ ന്യായമായ അഭിലാഷങ്ങൾക്കുനേരെയുള്ള നഗ്നമായ ആക്രമണമാണ് നടപടിയെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും ഗുപ്‌കാർ സഖ്യം കൺവീനറുമായ മുഹമ്മദ്‌ യൂസഫ്‌ തരിഗാമി പ്രതികരിച്ചു.   Read on deshabhimani.com

Related News