കോവിഡ്‌ ബാധിച്ച്‌ മരിച്ച ഡോക്‌ടർമാർ എത്ര ? അറിയില്ലെന്ന്‌ കേന്ദ്രം ; ഐഎംഎയ്‌ക്ക്‌ ഉത്തരമുണ്ട്‌ : 382 പേർ



ന്യൂഡൽഹി> കോവിഡ് കാലത്ത് വഴിയിൽ വീണു മരിച്ച കുടിയേറ്റ തൊഴിലാളികളുടെമാത്രമല്ല, കോവിഡിനോട്‌ പൊരുതി മരിച്ച ഡോക്‌ടർമാരുടെ കണക്കും കേന്ദ്രസർക്കാരിനറിയില്ല. കേന്ദ്രത്തിന്റെ ദയാരഹിത നിലപാടിനെ രൂക്ഷമായി വിമർശിച്ച്‌ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) രംഗത്തുവന്നു. കോവിഡ്‌ ബാധിച്ച്‌ ഇതുവരെ മരിച്ച 382 ഡോക്ടർമാരുടെ പട്ടികയും പുറത്തുവിട്ടു. കോവിഡ് പോരാട്ടത്തിൽ ഇത്രയും ഡോക്‌ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും ജീവൻ നഷ്ടപ്പെട്ട മറ്റൊരുരാജ്യമില്ല. എന്നിട്ടും ഇതൊന്നും കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധയിലില്ല. ജീവത്യാഗം ചെയ്ത ആരോഗ്യപ്രവർത്തകരോട് കേന്ദ്രം നിസ്സംഗത പുലര്‍ത്തുകയാണെന്നും ഐഎംഎ പ്രസ്‌താവനയിൽ പറഞ്ഞു. കോവിഡ് ഡ്യൂട്ടിക്കിടെ മരിച്ച ഡോക്ടർമാരെക്കുറിച്ച് ഒറ്റവാക്കും പറയാതെയാണ്‌ പാർലമെന്റിൽ ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ പ്രസ്താവന നടത്തിയത്‌. കേന്ദ്രത്തിന്റെ‌ കൈയിൽ കണക്കില്ലെന്നും‌ പൊതുജന ആരോഗ്യവും ആശുപത്രികളും സംസ്ഥാനങ്ങൾക്കുകീഴിലാണെന്നുമാണ് സഹമന്ത്രി അശ്വിൻ കുമാർ ചൗബേ പറഞ്ഞത്. പകർച്ചവ്യാധി നിയമം, ദുരന്തനിവാരണ നിയമം എന്നിവ നടപ്പാക്കാനുള്ള ധാർമിക അധികാരംതന്നെ ഇതോടെ കേന്ദ്രത്തിന് നഷ്ടമായി. കോവിഡിനെതിരായ പോരാളികളെന്ന്‌ ആരോഗ്യപ്രവർത്തകരെ വിശേഷിപ്പിക്കുമ്പോള്‍തന്നെ അവർക്കും കുടുംബങ്ങൾക്കും അർഹമായ ആനുകൂല്യം നിഷേധിക്കുകയും ചെയ്യുന്നു. ഭാഗികവും പ്രതികൂലവുമായ ഇൻഷുറൻസ് പദ്ധതിയാണ് നിരാശ്രയ കുടുംബങ്ങള്‍ക്കായ് മുന്നോട്ടുവയ്ക്കുന്നതെന്നും ഐഎംഎ ചൂണ്ടിക്കാട്ടി.   Read on deshabhimani.com

Related News