രാജ്യതാൽപ്പര്യം സംരക്ഷിക്കുമെന്ന് രാജ്നാഥ് സിങ്



ന്യൂഡൽഹി ഇന്ത്യ–-ചൈന അതിർത്തിവിഷയത്തിൽ ലോക്‌സഭയിൽ നടത്തിയ പ്രസ്‌താവന രാജ്യസഭയിൽ അതേപടി ആവർത്തിച്ച്‌ പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്‌. ലഡാക്കിൽ വെല്ലുവിളി നേരിടുകയാണ്‌. രാജ്യതാൽപര്യം സംരക്ഷിക്കാൻ ഏതു കടുത്ത നടപടിക്കും തയ്യാറാണ്. മതിയായ സേനാവിന്യാസം നടത്തി‌. ഏതു സാഹചര്യവും നേരിടാൻ രാജ്യവും സൈനികരും സന്നദ്ധമാണ്.നിലവിലെ അതിർത്തിരേഖ അംഗീകരിക്കാൻ ചൈന തയ്യാറല്ല.  1950കൾമുതൽ ചർച്ച നടത്തുന്നു. ലഡാക്കിൽ 38,000 ചതുരശ്ര കിലോമീറ്റർ ചൈന കൈയടക്കി‌. പാക്‌ അധീന കശ്‌മീരിൽ ഇന്ത്യക്ക്‌ അവകാശപ്പെട്ട 5,180 ചതുരശ്ര കീലോമീറ്ററും ചൈനയുടെ നിയന്ത്രണത്തില്‍‌. അരുണാചൽപ്രദേശിൽ 90,000 ചതുരശ്ര കിലോമീറ്ററും ചൈന അവകാശപ്പെടുന്നു. യഥാർഥ നിയന്ത്രണരേഖ(എൽഎസി)യിൽ ഇരുരാജ്യവും സൈനികരെ കുറഞ്ഞ അളവിൽമാത്രമേ വിന്യസിക്കാവൂ എന്നതാണ്‌ ഉഭയകക്ഷി കരാറുകളിലെ വ്യവസ്ഥ. ഇത്‌ പാലിക്കേണ്ടത്‌ അതിർത്തിപ്രശ്‌നം പരിഹരിക്കാൻ അനിവാര്യമാണ്‌.മേയിൽ ഇന്ത്യയുടെ പട്രോൾ സംഘങ്ങളെ തടസ്സപ്പെടുത്താൻ ശ്രമിച്ചത്‌ സംഘർഷത്തിന്‌ ഇടയാക്കി. നയതന്ത്ര, സൈനികചർച്ചകൾ വഴി പ്രശ്‌നം പരിഹരിക്കണമെന്നതാണ്‌ ഇന്ത്യയുടെ നിലപാടെന്നും രാജ്നാഥ്‌ പറഞ്ഞു. Read on deshabhimani.com

Related News