ദളിത്‌ വിദ്യാർഥിയുടെ കൊലപാതകം ; ആസാദിനെ കോൺഗ്രസ്‌ സർക്കാർ തടഞ്ഞു



ന്യൂഡൽഹി   അധ്യാപകൻ അടിച്ചുകൊന്ന ദളിത്‌ വിദ്യാർഥിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ ജലോറിലേക്ക്‌ പോയ ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിനെ രാജസ്ഥാനിലെ കോൺഗ്രസ്‌ സർക്കാർ തടഞ്ഞു. ജോധ്‌പ്പുർ വിമാനത്താവളത്തിലാണ്‌ ചന്ദ്രശേഖർ ആസാദിനെ സർക്കാർ നിർദേശപ്രകാരം പൊലീസ്‌ തടഞ്ഞുവച്ചത്‌. ജലോറിലെ ഒരു സ്വകാര്യ സ്‌കൂളിൽ മേൽജാതിക്കാർക്കായുള്ള കുടത്തിൽനിന്ന്‌ വെള്ളം കുടിച്ചതിന്‌ ജൂലൈ 20നാണ്‌ ഇന്ദ്രകുമാർ മേഘ്‌വാൾ എന്ന ഒമ്പതുവയസ്സുകാരനെ സവർണനായ അധ്യാപകൻ ചെയിൽ സിങ്‌ മർദിച്ചത്‌. മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിന്റെ കോൺഗ്രസിലെതന്നെ പ്രതിയോഗിയായ സച്ചിൻ പൈലറ്റ്‌ ചൊവ്വാഴ്‌ച ജലോറിൽ വിദ്യാർഥിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. ഇത്തരം സംഭവം വച്ചുപൊറുപ്പിക്കാനാകില്ലെന്ന്‌ പൈലറ്റ്‌ പറഞ്ഞു. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ സംഭവം ഗെലോട്ടിനെതിരായി ആയുധമാക്കാനാണ്‌ പൈലറ്റ്‌ വിഭാഗത്തിന്റെ ശ്രമം. ഇതോടെ രാജസ്ഥാൻ കോൺഗ്രസിലെ ഗ്രൂപ്പുപോരും രൂക്ഷമായി. സംഭവത്തിൽ പ്രതിഷേധിച്ച്‌ എംഎൽഎ രാജിവച്ചതിന്‌ പുറമെ ബാരൺ മുനിസിപ്പാലിറ്റിയിലെ 12 കോൺഗ്രസ്‌ കൗൺസിലർമാരും രാജി സമർപ്പിച്ചു. കോട്ട മുനിസിപ്പാലിറ്റിയിലെ ഒരു നോമിനേറ്റഡ്‌ കൗൺസിലറും രാജിവച്ചിട്ടുണ്ട്‌. പ്രതിഷേധം തണുപ്പിക്കാൻ ഗെലോട്ട്‌ വിശ്വസ്‌തരായ മന്ത്രിമാരെ പിസിസി പ്രസിഡന്റ്‌ ഗോവിന്ദ്‌ സിങ്‌ ദൊത്‌സരയുടെ നേതൃത്വത്തിൽ ജലോറിലേക്ക്‌ അയച്ചിരുന്നു. Read on deshabhimani.com

Related News