യുപിയിൽ ബിജെപി നേതാവ്‌ നാട്ടുകാരനെ വെടിവച്ചുകൊന്നു ; ന്യായീകരിച്ച്‌ എംഎൽഎ



ന്യൂഡൽഹി ഉത്തർപ്രദേശിൽ റേഷൻകട‌ അനുവദിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ബിജെപി പ്രാദേശിക നേതാവ്‌ നാട്ടുകാരനെ വെടിവച്ചുകൊന്നു. ബല്ലിയ ജില്ലയിലെ റോത്തിയില്‍‌ സബ് ഡിവിഷണൽ മജിസ്‌ട്രേട്ടും സർക്കിൾ ഓഫീസറും നോക്കിനിൽക്കെയാണ് ‌ ബൈരിയയിലെ ബിജെപി എംഎൽഎ സുരേന്ദ്രസിങ്ങിന്റെ അടുപ്പക്കാരനും ബിജെപി വിമുക്തഭടസെല്‍ മുന്‍ സെക്രട്ടറിയുമായ ധീരേന്ദ്ര പ്രതാപ്‌സിങ്  നാൽപ്പത്താറുകാരനായ ജയപ്രകാശ് പാലിനെ വെടിവച്ച് വീഴ്‌ത്തിയത്‌. ആറുപേര്‍ക്ക്‌ വെടിയേറ്റു. ധീരേന്ദ്രയ്‌ക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണെന്ന്‌ പൊലീസ്‌ പറഞ്ഞു. ധീരേന്ദ്രയുടെ സഹോദരൻ നരേന്ദ്രപ്രതാപ്‌സിങ്‌ അടക്കം അഞ്ചുപേര്‍ അറസ്റ്റിലായി. 33 പേർക്കെതിരെ കേസെടുത്തു. ധീരേന്ദ്ര സ്വയരക്ഷയ്‌ക്ക്‌ വെടിവച്ചതാണെന്ന ന്യായീകരണവുമായി ബിജെപി എംഎൽഎ സുരേന്ദ്രസിങ്‌ രംഗത്തുവന്നു. ദുർജൻപുർ, ഹനുമാൻഗഢ്‌ എന്നീ ഗ്രാമങ്ങളിൽ റേഷൻകടകൾ അനുവദിക്കാനായിരുന്നു‌ യോഗം‌. രണ്ട്‌ വനിതാ സ്വയം സഹായസംഘങ്ങൾ അപേക്ഷിച്ചിരുന്നു. വോട്ടിങ് നടത്താനിരിക്കെയാണ് വെടിവെയ്‌പുണ്ടായത്. കല്ലേറും ഉണ്ടായി. സ്ഥലത്തുണ്ടായിരുന്ന സബ് ഡിവിഷണൽ മജിസ്‌ട്രേട്ട്‌ സുരേഷ്‌കുമാർ പാലിനെയും സർക്കിൾ ഓഫീസർ ചന്ദ്രകേഷ്‌ സിങ്ങിനെയും സസ്‌പെൻഡ്‌ ചെയ്‌തു. Read on deshabhimani.com

Related News