അദാനിയുടെ ഓഹരിത്തട്ടിപ്പ് ; അധിക സത്യവാങ്‌മൂലം 
നൽകി സെബി



ന്യൂഡൽഹി അദാനി ഗ്രൂപ്പിന്റെ ക്രമക്കേടുമായി ബന്ധപ്പെട്ട ഹിൻഡൻബർഗ്‌ റിപ്പോർട്ടുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന ആവശ്യത്തെ ന്യായീകരിച്ച്‌ സെക്യൂരിറ്റീസ്‌ ആൻഡ്‌ എക്സ്ചേഞ്ച് ബോർഡ്‌ ഓഫ്‌ ഇന്ത്യ (സെബി) സുപ്രീംകോടതിയിൽ അധിക സത്യവാങ്‌മൂലം നൽകി. സങ്കീർണമായ 12 ഇടപാടും അതിനുള്ളിൽത്തന്നെ പല ഉപ ഇടപാടു കളും അന്വേഷിക്കേണ്ടതുണ്ട്‌. വിവിധ ഏജൻസികൾ, ബാങ്കുകൾ തുടങ്ങിയവയിൽനിന്നും വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്‌. അതുകൊണ്ടാണ്‌ ആറുമാസം സമയംകൂടി തേടിയതെന്നും സെബി സത്യവാങ്‌മൂലത്തിൽ പറഞ്ഞു. പരമാവധി മൂന്നുമാസം നൽകാമെന്നാണ്‌ ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ കഴിഞ്ഞ വാദംകേൾക്കലിൽ അറിയിച്ചത്‌. തുടർന്നാണ്‌ സെബിയുടെ അധികസത്യവാങ്‌മൂലം. 2016 മുതൽ അദാനിഗ്രൂപ്പിന്റെ ഇടപാടുകൾ തങ്ങൾ അന്വേഷിക്കുന്നതായുള്ള ഹർജിക്കാരന്റെ ആരോപണം തെറ്റാണെന്നും സെബി അറിയിച്ചു. ഹർജിക്കാർക്കുവേണ്ടി ഹാജരായ അഡ്വ. പ്രശാന്ത്‌ഭൂഷൺ നേരത്തേ ഈ വാദം ഉന്നയിച്ചിരുന്നു. Read on deshabhimani.com

Related News