കേന്ദ്രം കേരളത്തെ മാതൃകയാക്കണം: യെച്ചൂരി



ന്യൂഡൽഹി കോവിഡ്‌ കൈകാര്യം ചെയ്യുന്നതിൽ കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ സ്വീകരിക്കുന്ന സമീപനം രാജ്യത്ത്‌ കേന്ദ്രസർക്കാർ നടപ്പാക്കാത്തത്‌ എന്തുകൊണ്ടാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരാഞ്ഞു. കേരളത്തിൽ പരിശോധന മുതൽ ആശുപത്രിചികിത്സവരെ സൗജന്യമാണ്‌. രണ്ട്‌ ശതമാനം രോഗികളാണ് കേരളത്തിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നത്‌. സ്വകാര്യ ആശുപത്രിഫീസും സംസ്ഥാനം നിശ്ചയിച്ച്‌ നൽകി‌.‌ കേന്ദ്രസർക്കാർ ഈ ദിശയിൽ ഒന്നും ചെയ്യുന്നില്ല–- പിബി യോഗതീരുമാനങ്ങൾ വിശദീകരിക്കവെ യെച്ചൂരി പറഞ്ഞു. കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും ഉത്തരവാദിത്തം നിറവേറ്റാതെ ജനങ്ങൾ സ്വയം രക്ഷിക്കണമെന്നാണ്‌ പറയുന്നത്‌.  ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കണം. സ്വകാര്യആശുപത്രി സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ നടപടി സ്വീകരിക്കണം. രാജ്യത്ത്‌ കോടിക്കണക്കിനുപേർ ദുരിതത്തിലും പട്ടിണിയിലുമാണ്‌. ഇവർക്ക്‌ ആശ്വാസം എത്തിക്കാനും കേന്ദ്രം തയ്യാറാകുന്നില്ല. അതേസമയം കേരളത്തിലെ സർക്കാർ 78 ലക്ഷം സൗജന്യഭക്ഷ്യ കിറ്റ്‌ നൽകുന്നു. 58 ലക്ഷം പേർക്ക്‌ സാമൂഹ്യസുരക്ഷാ പെൻഷനും വർധിപ്പിച്ച നിരക്കിൽ നൽകുന്നു–-യെച്ചൂരി ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News