ക്രൂരമായ പ്രതികാരം, ഭരണഘടനയ്‌ക്കും ജനാധിപത്യത്തിനും നേരെ കടുത്ത കടന്നാക്രമണം : പിബി



ന്യൂഡൽഹി വടക്കുകിഴക്കൻ ഡൽഹി വർഗീയകലാപവുമായി ബന്ധപ്പെട്ട്‌ പ്രമുഖ രാഷ്ട്രീയനേതാക്കളെയും അക്കാദമിക്‌ പണ്ഡിതരെയും കേസില്‍പെടുത്താനുള്ള ഡൽഹി പൊലീസിന്റെ നീക്കത്തില്‍ സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രതിഷേധിച്ചു. ആഭ്യന്തരമന്ത്രി അമിത്‌ഷാ നിയന്ത്രിക്കുന്ന പൊലീസിന്റെ ക്രൂരമായ പക്ഷപാതവും പ്രതികാരവും നിറഞ്ഞ നടപടിയെ എത്രത്തോളം അപലപിച്ചാലും മതിയാകില്ല. സമാധാനപരമായ പ്രതിഷേധങ്ങൾപോലും കുറ്റകരമെന്ന്‌ വരുത്തിത്തീർക്കുന്നതിനോട്‌ പ്രതികരിക്കേണ്ടത്‌ ഭരണഘടനാ സംരക്ഷണത്തിന് അനിവാര്യമാണ്‌. വർഗീയകലാപത്തിന്‌ സ്വന്തം വ്യാഖ്യാനം ചമയ്ക്കുന്ന ആർഎസ്‌എസും ബിജെപിയും, കലാപം പൗരത്വഭേദഗതി നിയമ വിരുദ്ധപ്രക്ഷോഭകരുടെ ‘ആഴങ്ങളില്‍ വേരുള്ള ഗൂഢാലോചന’യുടെ ഫലമെന്ന്‌‌ വരുത്താനാണ് ശ്രമിക്കുന്നത്.  സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, വിശ്രുത സാമ്പത്തിക ശാസ്‌ത്രജ്ഞ ജയതിഘോഷ്‌, ഡൽഹി സർവകലാശാല പ്രൊഫസർ അപൂർവാനന്ദ്‌, സ്വരാജ്‌ അഭിയാൻ നേതാവ്‌ യോഗേന്ദ്രയാദവ്‌, ഡോക്യുമെന്ററി പ്രവർത്തകൻ രാഹുൽ റോയ്‌ എന്നിവർ അടക്കം ‘ഒരു പദ്ധതിയുടെ ഭാഗമായി’ പ്രതിഷേധം പ്രോത്സാഹിപ്പിച്ചെന്ന്‌ ആരോപിക്കുകയാണ്‌ ഡൽഹി പൊലീസ്.  ഇവര്‍ പ്രതിഷേധങ്ങൾക്ക്‌ പ്രചോദനം നൽകിയെന്ന്‌  അനുബന്ധകുറ്റപത്രത്തിലാണ്‌ ഡൽഹിപൊലീസ്‌ പറയുന്നത്‌. പ്രമുഖ എതിരാളികളെ കേസിൽ കുടുക്കി മോശക്കാരായി ചിത്രീകരിക്കാൻ സിബിഐ, എൻഐഎ, ഇഡി തുടങ്ങിയ കേന്ദ്രഏജൻസികളെ ഉപയോഗിച്ചുവരുന്നതിന്റെ മാതൃകയിലാണ്‌ ഡൽഹിപൊലീസ് നീക്കവും. സർക്കാരിന്റെ അധികാരദുർവിനിയോഗത്തെ ശക്തമായി എതിർക്കുന്നവരുടെ പേരിൽ ദേശസുരക്ഷാനിയമം, യുഎപിഎ, രാജ്യദ്രോഹക്കുറ്റം എന്നിവ ചുമത്തുന്നു. ഭീമ–-കൊറഗാവ്‌ കേസിൽ എൻഐഎയുടെ ഏകപക്ഷീയ നടപടിയും കേസ്‌ അന്വേഷണത്തിന്റെ ഗതിയും ഈ പ്രവണതയുടെ ഭാഗമാണ്‌. ദേശസുരക്ഷാനിയമപ്രകാരമുള്ള കുറ്റം എടുത്തുകളഞ്ഞ്‌ ഡോ. കഫീൽഖാന് അലഹബാദ്‌ ഹൈക്കോടതി ജാമ്യം നൽകിയത്‌ ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ്‌. ഭരണഘടനയ്‌ക്കും ജനാധിപത്യത്തിനും നേരെ കടുത്ത കടന്നാക്രമണമാണ്‌ നടക്കുന്നതെന്നും‌ പിബി പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News