ഭരണപക്ഷം പാർലമെന്റ്‌ 
സ്‌തംഭിപ്പിച്ചു ; രാഹുൽ മാപ്പ്‌ പറയണമെന്ന്‌ രാജ്‌നാഥ്‌ സിങ്‌



ന്യൂഡൽഹി ലണ്ടനിൽ രാഹുൽഗാന്ധി നടത്തിയ പരാമർശത്തിന്റെ പേരിൽ ബിജെപി അംഗങ്ങൾ പാർലമെന്റ്‌ സ്‌തംഭിപ്പിച്ചു. ഇരുസഭയിലും മന്ത്രിമാർ ഉൾപ്പെടെ പ്രതിഷേധിച്ചു. നരേന്ദ്ര മോദിയുടേത്‌ ഏകാധിപത്യ സർക്കാരാണെന്ന്‌ വിശേഷിപ്പിച്ച രാഹുൽ മാപ്പ്‌ പറയണമെന്ന്‌ ലോക്‌സഭയിൽ പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്‌ ആവശ്യപ്പെട്ടു.  ബഹളത്തിൽ പിരിഞ്ഞ സഭ പകൽ രണ്ടിന്‌ വീണ്ടും ചേർന്നെങ്കിലും  വാക്‌പ്പോര്‌ തുടർന്നു. ഇതോടെ ചൊവ്വാഴ്‌ച ചേരാനായി പിരിഞ്ഞു. രാജ്യസഭ രണ്ടുവട്ടം ചേർന്നെങ്കിലും ബഹളത്തിലായിരുന്നു. ബിജെപി നടപടിയിൽ പ്രതിഷേധിച്ച്‌ പ്രതിപക്ഷ എംപിമാർ പാർലമെന്റ്‌ മന്ദിരത്തിൽനിന്ന്‌ വിജയ്‌ ചൗക്കിലേക്ക്‌ പ്രകടനം നടത്തി. ബിജെപി ഭരണത്തിൽ രാജ്യത്ത്‌ ജനാധിപത്യം ഇല്ലാതായെന്ന്‌ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഏകാധിപതിയെപ്പോലെയാണ്‌ പ്രധാനമന്ത്രി പെരുമാറുന്നത്‌. രാജ്യത്ത്‌ നിയമവാഴ്‌ചയില്ല. വിദേശത്തുപോയി നരേന്ദ്ര മോദി ഇന്ത്യയെ അവഹേളിച്ച്‌ സംസാരിച്ചിട്ടുണ്ടെന്ന്‌ ഖാർഗെ പറഞ്ഞു. അദാനി വിഷയത്തിൽനിന്ന്‌ ശ്രദ്ധ തിരിച്ചുവിടാനാണ്‌ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയിൽ നിയമവാഴ്ച തകർന്നതിനെക്കുറിച്ച് അടിയന്തര ചർച്ച ആവശ്യപ്പെട്ട് എ എ റഹിം രാജ്യസഭ ചെയർമാന് കത്ത് നൽകിയിരുന്നു. Read on deshabhimani.com

Related News