സ്വവർഗ വിവാഹങ്ങളുടെ നിയമസാധുത ; ഭരണഘടനാബെഞ്ച്‌ 
പരിഗണിക്കും , ഏപ്രിൽ 18 മുതൽ വാദംകേൾക്കും



ന്യൂഡൽഹി സ്വവർഗവിവാഹങ്ങൾക്ക്‌ നിയമപരമായ അംഗീകാരം തേടിയുള്ള ഹർജികൾ ഭരണഘടനാബെഞ്ച്‌ പരിഗണിക്കുമെന്ന്‌ സുപ്രീംകോടതി. ഹർജികളിലെ വാദങ്ങൾ ഭരണഘടനാപരമായ വിഷയങ്ങളുമായി ബന്ധപ്പെട്ടതാണെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ ചൂണ്ടിക്കാട്ടി. ഭരണഘടനാ അവകാശങ്ങൾ ഒരുഭാഗത്തും ചില നിയമനിർമാണങ്ങൾ മറുഭാഗത്തുമാണ്‌. വളരെ പ്രധാനപ്പെട്ട ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്‌. അതിനാൽ ഭരണഘടനയുടെ  145(3) അനുച്ഛേദപ്രകാരം അഞ്ചംഗഭരണഘടനാബെഞ്ച്‌ വിഷയം പരിഗണിക്കും–- ചീഫ്‌ ജസ്‌റ്റിസ്‌ അറിയിച്ചു. ഏപ്രിൽ 18ന്‌ വാദം കേൾക്കും. സ്വവർഗ വിവാഹങ്ങൾക്ക്‌ നിയമസാധുത നൽകാൻ കഴിയില്ലെന്ന്‌ കേന്ദ്രസർക്കാർ കഴിഞ്ഞദിവസം നിലപാട്‌ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്‌ച സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർജനറൽ തുഷാർമെഹ്‌ത ഹർജിയെ ശക്തമായി എതിർത്തു. സ്വവർഗവിവാഹങ്ങൾക്ക്‌ അംഗീകാരം നൽകിയാൽ നിയമപരമായ നിരവധി പ്രശ്‌നങ്ങൾ ഉണ്ടാകും. അച്ഛനമ്മമാരുടെ സ്ഥാനത്ത്‌ പുരുഷൻമാരെയോ സ്‌ത്രീകളെയോ മാത്രം കണ്ടുവളരേണ്ടി വരുന്ന കുട്ടികളുടെ മാനസികാവസ്ഥ കോടതി പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സ്വവർഗപങ്കാളികൾക്കൊപ്പം വളർന്നതു കൊണ്ടുമാത്രം ഒരു കുട്ടി സ്വവർഗതാൽപ്പര്യമുള്ള ആളാകില്ലെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ ചൂണ്ടിക്കാട്ടി. സ്വന്തം താൽപ്പര്യാനുസരണം നിയമപരമായി വിവാഹം ചെയ്യാനുള്ള അവകാശം എൽജിബിടിക്യുഐഎ പ്ലസ്‌ പൗരൻമാർക്കും ഉറപ്പാക്കണമെന്നും ഹർജികളിൽ പറയുന്നു. ഈ സാഹചര്യത്തിൽ സ്‌പെഷ്യൽ മാര്യേജ്‌ ആക്‌റ്റ്‌ പ്രകാരം സ്വവർഗവിവാഹങ്ങൾക്കും നിയമസാധുത നൽകണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News