മുൻ ചീഫ്‌ ജസ്റ്റിസ്‌ സ്ഥിരപ്പെടുത്തിയ 
ഉദ്യോഗസ്ഥനെ തിരിച്ചയച്ച്‌ സുപ്രീംകോടതി



ന്യൂഡൽഹി സുപ്രീംകോടതി മുൻ ചീഫ്‌ ജസ്റ്റിസ്‌ എൻ വി രമണയുടെ ഉത്തരവ്‌ പ്രകാരം കോടതിയിൽ സ്ഥിരപ്പെടുത്തിയ ഉദ്യോഗസ്ഥനെ മാതൃസർവീസിലേക്ക്‌ തിരിച്ചയച്ചു. പ്രസാർ ഭാരതിയിൽ ജോയിന്റ്‌ ഡയറക്ടറായിരുന്ന പ്രസന്നകുമാർ സൂര്യദേവരയെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായി (ഒഎസ്‌ഡി) അഡീഷണൽ രജിസ്‌ട്രാർ തസ്‌തികയിൽ നിയമിച്ചിരുന്നു. പിന്നീട്‌ അദ്ദേഹത്തെ രജിസ്‌ട്രാർ റാങ്കിൽ സ്ഥിരപ്പെടുത്തി. എൻ വി രമണ ചീഫ്‌ ജസ്റ്റിസ്‌ പദവിയിൽനിന്ന്‌ വിരമിക്കുന്നതിന്‌ ആഴ്‌ചകൾക്കുമുമ്പാണ് ഉത്തരവിറക്കിയത്‌. എന്നാൽ, അദ്ദേഹം വിരമിച്ചതിനു പിന്നാലെ ഈ ഉത്തരവ്‌ റദ്ദാക്കി. പ്രസന്നകുമാറിനോട്‌ പ്രസാർ ഭാരതിയിലേക്ക്‌ മടങ്ങാൻ നിർദേശിച്ചു. അദ്ദേഹം സെപ്‌തംബർ 30ന്‌ ഓൾ ഇന്ത്യ റേഡിയോ വാർത്താ വിഭാഗത്തിൽ വീണ്ടും ജോലിക്ക്‌ ചേർന്നു. സോമനാഥ്‌ ചാറ്റർജി ലോക്‌സഭാ സ്‌പീക്കറായിരിക്കെയും ഹമീദ്‌ അൻസാരി രാജ്യസഭാ സ്‌പീക്കറായിരിക്കെയും ഒഎസ്‌ഡി ആയിരുന്നു പ്രസന്നകുമാർ. 2015ൽ ഡൽഹി നിയമസഭാ സെക്രട്ടറിയായെങ്കിലും ലെഫ്‌റ്റനന്റ്‌ ഗവർണറുടെ ഉത്തരവിനെത്തുടർന്ന്‌ അദ്ദേഹം ഓൾ ഇന്ത്യ റേഡിയോയിലെ ജോലിയിലേക്ക് മടങ്ങേണ്ടിവന്നു. Read on deshabhimani.com

Related News