പീഡിപ്പിച്ച ശേഷം മൃതദേഹം സംസ്‌കരിച്ചു; പുരോഹിതനുൾപ്പെടെ 4 പേർ പിടിയിൽ



ന്യൂഡൽഹി > ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സംസ്കരിച്ച സംഭവത്തിൽ പുരോഹിതനുൾപ്പെടെ 4 പേരെ അറസ്റ്റു ചെയ്‌തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഡൽഹി കന്റോൺമെന്റ് ഏരിയയിലെ പുരാനാ നങ്കലിൽ ഞായറാഴ്‌ച വൈകുന്നേരമായിരുന്നു കേസിനാസ്‌പദമായ സംഭവം. 5.30ഓടെ  വാടകയ്‌ക്ക്‌ താമസിച്ചിരുന്ന വീടിന്‌ സമീപത്തെ ശ്മശാനത്തിൽ തണുത്ത വെള്ളമെടുക്കാനെത്തിയ ഒമ്പത്‌ വയസുകാരി പെൺകുട്ടി കൊല്ലപ്പെടുകയായിരുന്നു. തുടർന്ന്‌ 6 മണിയോടെ ശ്മശാനത്തിലെ പുരോഹിതനും നടത്തിപ്പുകാരനുമായ രാധേശ്യാമും കണ്ടാൽ അറിയാവുന്ന മൂന്ന്‌ പേരും ചേർന്ന്‌ പെൺകുട്ടിയുടെ  അമ്മയെ ശ്മശാനത്തിലേക്ക്‌ വിളിച്ചുവരുത്തി. പെൺകുട്ടി കൂളറിൽ നിന്നു വെള്ളം കുടിക്കുന്നതിനിടയിൽ  വൈദ്യുതാഘാതമേറ്റ്‌ മരിച്ചെന്ന്‌ അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ ചുണ്ടുകൾ നീല നിറമായിരുന്നുവെന്നും കൈത്തണ്ടയിലും ഇടതു കൈമുട്ടിലും പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നതായും അമ്മ പറഞ്ഞു. സംഭവം പൊലീസിൽ അറിയിക്കരുതെന്നും കേസായാൽ പോസ്റ്റ്‌മോർട്ടം നടത്തുമെന്നും കുട്ടിയുടെ ആന്തരികാവയവങ്ങൾ ഡോക്‌ടർമാർ കവർന്നെടുക്കുമെന്നും നിർദേശിച്ചു. തുടർന്ന്‌ അമ്മയുടെ അനുവാദമില്ലാതെ സംസ്‌കരിക്കുകയുമായിരുന്നെന്ന്‌ കുട്ടിയുടെ അമ്മ വെളിപ്പെടുത്തിയതായി പൊലീസ്‌ പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി കേസെടുത്തതായി സൗത്ത് വെസ്റ്റ് ജില്ലാ പൊലീസ്‌  ഉദ്യോഗസ്ഥൻ പ്രതാപ് സിങ് പറഞ്ഞു. Read on deshabhimani.com

Related News