ബ്രിജ്‌ ഭൂഷണിന്റെ ലൈംഗികാതിക്രമം ; വെളിപ്പെടുത്തല്‍ ശരിവച്ച്‌ കോച്ചും ഒളിമ്പ്യനും



ന്യൂഡൽഹി ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ ഭൂഷൺ ലൈംഗികാതിക്രമം നടത്തിയെന്ന താരങ്ങളുടെ വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ച്‌ കേസിലെ സാക്ഷികൾ. വനിതകളായ ഒളിമ്പ്യൻ, കോമൺവെൽത്ത്‌ സ്വർണമെഡൽ ജേതാവ്‌, പുരുഷ അന്താരാഷ്‌ട്ര റഫറി, താരങ്ങളിൽ ഒരാളുടെ കോച്ച്‌ എന്നിവർ ഇതു സംബന്ധിച്ച്‌ പ്രത്യേക അന്വേഷണ സംഘത്തിന്‌ മൊഴിനൽകിയെന്നാണ്‌ വിവരം. നിലവിൽ പൊലീസ്‌ രേഖപ്പെടുത്തിയിരിക്കുന്ന ഏകദേശം 125 സാക്ഷികളിൽ ഉൾപ്പെടുന്നവരാണിവർ. ബ്രിജ്‌ ഭൂഷൺ ലൈംഗികാതിക്രമം നടത്തി ആറുമണിക്കൂറിനുള്ളിൽ താരം ഫോണിൽക്കൂടി വിവരം ധരിപ്പിച്ചിരുന്നെന്ന്‌ കോച്ച്‌ മൊഴി നൽകിയപ്പോൾ ഒരു മാസം കഴിഞ്ഞ്‌ സംഭവം അറിഞ്ഞതായി രണ്ടു വനിതാ സാക്ഷികളും സ്ഥിരീകരിച്ചു. രാജ്യത്തും വിദേശത്തും നടന്ന മത്സരങ്ങൾക്കിടയിലുണ്ടായ അതിക്രമങ്ങളെക്കുറിച്ച്‌ അറിഞ്ഞെന്ന്‌ റഫറിയും അന്വേഷണ സംഘത്തോട്‌ പറഞ്ഞു. ജൂൺ ഒമ്പതിനകം ബ്രിജ്‌ ഭൂഷണെ അറസ്റ്റ്‌ ചെയ്‌തില്ലങ്കിൽ ഡൽഹിയിലേക്ക്‌ മാർച്ച്‌ നടത്തുമെന്ന്‌ കർഷക–- ഖാപ്‌ സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News