ഗുജറാത്തിൽ എസ്എഫ്ഐ നേതാക്കളെ 
ആർഎസ്‌എസുകാർ തട്ടിക്കൊണ്ടുപോയി



ന്യൂഡൽഹി ഗുജറാത്തിൽ രണ്ട്‌ എസ്‌എഫ്‌ഐ നേതാക്കളെ ആർഎസ്‌എസ്‌–-എബിവിപി സംഘം തട്ടിക്കൊണ്ടുപോയി. തിങ്കളാഴ്‌ച ആരംഭിക്കുന്ന ദേശീയ മാർച്ചിന്‌ മുന്നോടിയായുള്ള ഫണ്ടുശേഖരണത്തിനിടെ ആരവല്ലി ജില്ലയിലെ മൊഡസ്സ നഗരത്തിൽവച്ചായിരുന്നു നാൽപ്പതോളം വരുന്നവർ എസ്‌എഫ്‌ഐ നേതാക്കളായ അഗ്മാനെയും കവാനെയും ക്രൂരമായി മർദിച്ചശേഷം തട്ടിക്കൊണ്ടുപോയത്‌. പരാതി സ്വീകരിക്കാനോ പ്രതികളെ പിടികൂടാനോ പൊലീസ്‌ തയ്യാറാകാത്തതിനെ തുടർന്ന്‌ മറ്റ്‌ പ്രവർത്തകർ ഇടപെട്ട്‌ ഇരുവരെയും മോചിപ്പിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച്‌ തിങ്കളാഴ്‌ച അഖിലേന്ത്യ പ്രതിഷേധ ദിനം ആചരിക്കാൻ കേന്ദ്രകമ്മിറ്റി ആഹ്വാനംനൽകി. അടുത്തിടെ ഗുജറാത്ത്‌ സെൻട്രൽ യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പിലടക്കം നിരവധി വിജയങ്ങൾ സംഘടന നേടിയതിൽ ആർഎസ്‌എസ്‌–-എബിവിപി കേന്ദ്രങ്ങൾ അമർഷത്തിലായിരുന്നു. ഗുജറാത്തിൽ എസ്‌എഫ്‌ഐയെ വർഗീയ ഹിന്ദുത്വ ശക്തികൾ ഭയപ്പെട്ടു തുടങ്ങിയെന്നും വിഷയത്തിൽ നിഷ്‌പക്ഷ അന്വേഷണം വേണമെന്നും ദേശീയ പ്രസിഡന്റ്‌ വി പി സാനുവും ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News