ത്രിപുരയിൽ തമ്മിലടിച്ച്‌ ബിജെപി ; 
14 വിമതർ രംഗത്ത്‌ ; നാളെ ചിത്രം തെളിയും



കൊൽക്കത്ത ത്രിപുര തെരഞ്ഞെടുപ്പിന്‌ ദിവസങ്ങൾ മാത്രം ശേഷിക്കെ ബിജെപിയിൽ സ്ഥാനാർഥിത്വത്തെ ചൊല്ലി കലഹം രൂക്ഷമായി. നിലവിലെ എംഎൽഎയുൾപ്പെടെ നിരവധിപേർ രാജിവച്ച്‌  വിമതരായി. 14 മണ്ഡലങ്ങളിലും ബിജെപി വിമതർ പത്രിക സമർപ്പിച്ചു. മുൻ മുഖ്യമന്ത്രി ബിപ്ലവ്‌ ദേബിനുൾപ്പെടെ സീറ്റ്‌ നിഷേധിച്ചു. ഭാര്യ നിതി ദേബിനുവേണ്ടി ബിപ്ലവ്‌ നടത്തിയ ശ്രമവും പരാജയപ്പെട്ടു.  സീറ്റ്‌ നിഷേധിച്ചവരുടെ അനുയായികൾ പലയിടങ്ങളിലും പാർടി ഓഫീസുകൾ തകർത്തു. നേതാക്കളെ കയ്യേറ്റംചെയ്തു. ആകെ 60സീറ്റില്‍ 55 ഇടത്ത് ബിജെപിയും അഞ്ചിടത്ത് ഐപിഎഫ്ടിയുമാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണത്തെ ഒമ്പത്‌ സീറ്റിലാണ് ഐപിഎഫ്‌ടി മത്സരിച്ചത്. കൃഷ്ണപൂർ സിറ്റിങ്‌ എംഎൽഎ ഡോ. അതുൾ ദേബ് ബർമൻ സീറ്റ്‌ നിഷേധിച്ചതിൽ പ്രതിഷേധിച്ച് എംഎൽഎ സ്ഥാനം രാജിവച്ച് സ്വതന്ത്രനായി പത്രിക നൽകി.  ധർമനഗറിൽ ബിജെപി ഡോക്ടർ സെല്ലിന്റെ സംസ്ഥാന പ്രസിഡന്റ് ധംജി നാഥ്, ഒബിസി വിഭാഗം സംസ്ഥാന കൺവീനർ യുവരാജ് മണ്ഡൽ തുടങ്ങി പ്രമുഖരും രാജിവച്ചു. നാളെ ചിത്രം തെളിയും ത്രിപുരയിൽ തെരഞ്ഞെടുപ്പ്‌ മത്സരചിത്രം വ്യാഴാഴ്‌ച തെളിയും. സിപിഐ എം നേതൃത്വത്തിലുള്ള മതനിരപേക്ഷ സഖ്യവും ബിജെപി സഖ്യവും തമ്മിൽ നേരിട്ടുള്ള മത്സരം ഉണ്ടാകുമോ എന്നാണ്‌ അറിയാനുള്ളത്‌. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി വ്യാഴാഴ്‌ചയാണ്‌. മതനിരപേക്ഷ സഖ്യം 60 സീറ്റിലും മത്സരിക്കും. പ്രാദേശിക കൂട്ടായ്‌മ തിപ്രമോത 42 ഇടത്ത്‌ പത്രിക നൽകിയിട്ടുണ്ട്‌. ഇവരുടെ നിലപാടിൽ മാറ്റം വന്നേക്കും. Read on deshabhimani.com

Related News