കർഷകരെ വിടൂ, 
വൻതട്ടിപ്പുകാരെ പിടിക്കൂ ; സുപ്രീംകോടതിയുടെ രൂക്ഷവിമർശം



ന്യൂഡൽഹി കർഷകന്റെ കടം ഒറ്റത്തവണ തീർപ്പാക്കൽ വഴി പരിഹരിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകിയ ബാങ്ക്‌ ഓഫ്‌ മഹാരാഷ്‌ട്രയ്‌ക്ക്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം. കർഷകർക്കെതിരെ എല്ലാ നിയമവും  പ്രയോഗിക്കുന്ന ബാങ്കുകൾ ആയിരക്കണക്കിനുകോടി രൂപയുടെ തട്ടിപ്പ്‌ നടത്തുന്നവർക്കെതിരെ കേസ്‌ നൽകുന്നില്ലെന്ന്‌ ജസ്‌റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്‌, സൂര്യകാന്ത്‌ മിശ്ര എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച്‌ പറഞ്ഞു. വമ്പൻമീനുകളെ പിടികൂടണം. സുപ്രീംകോടതിയിൽ കേസ്‌ നടത്തുന്നത്‌ കർഷകനെ സാമ്പത്തികമായി നശിപ്പിക്കുമെന്നും -ഡിവിഷൻബെഞ്ച്‌ വ്യക്തമാക്കി. മധ്യപ്രദേശ്‌ ഹൈക്കോടതി വിധി അംഗീകരിച്ച സുപ്രീംകോടതി, ബാങ്കിന്റെ ഹർജി തള്ളി. കർഷകനായ ബ്രിജേഷ്‌ പട്ടിദാർ എടുത്ത വായ്‌പയിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിപ്രകാരം 36.5 ലക്ഷം രൂപ തിരിച്ചടച്ചു. എന്നാൽ, 50.5 ലക്ഷം രൂപ തിരിച്ചടച്ചാലേ ബാധ്യത അവസാനിക്കൂവെന്ന്‌ കാണിച്ച്‌ ബാങ്ക്‌ നോട്ടീസയച്ചു. ബ്രിജേഷ്‌ മധ്യപ്രദേശ്‌ ഹൈക്കോടതിയിൽനിന്ന്‌ അനുകൂല വിധി നേടി. ഇതിനെതിരെയാണ്‌ ബാങ്ക്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. Read on deshabhimani.com

Related News