രാഹുലിനായി കൂട്ട മുറവിളി ; ജി 23 നേതാക്കളെ രൂക്ഷമായി കടന്നാക്രമിച്ച്‌ നേതാക്കൾ



ഉദയ്‌പുർ മടിച്ചുനിൽക്കുന്ന രാഹുൽ ഗാന്ധിയെ നേതൃത്വത്തിലേക്ക്‌ വലിച്ചുകയറ്റാൻ ചിന്തൻ ശിബിരത്തിൽ കളമൊരുങ്ങി. ആഗസ്‌തിലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലൂടെ രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനത്തേക്ക്‌ മടങ്ങിയെത്തണമെന്ന്‌ മുതിർന്ന നേതാക്കൾ ഒന്നായി ആവശ്യപ്പെട്ടു. ഒക്‌ടോബർമുതൽ രാജ്യവ്യാപകമായി ജനജാഗരൺ യാത്രയ്‌ക്കും രാഹുൽ നേതൃത്വം നൽകണം. കോൺഗ്രസ്‌ ദുർബലപ്പെട്ട ഉത്തരേന്ത്യ കേന്ദ്രീകരിച്ചാകണം യാത്ര. ചിന്തൻ ശിബിരത്തിനിടെ സോണിയ ഗാന്ധി വിളിച്ചുചേർത്ത ജനറൽ സെക്രട്ടറിമാരുടെയും പിസിസി പ്രസിഡന്റുമാരുടെയും നിയമസഭാ കക്ഷി നേതാക്കളുടെയും യോഗത്തിലാണ്‌ രാഹുലിനായി കൂട്ട മുറവിളി ഉയർന്നത്‌. രാഹുലും യോഗത്തിൽ പങ്കെടുത്തു. ആറ്‌ വിഷയത്തില്‍ ചർച്ചയ്‌ക്കാണ്‌ ചിന്തൻ ശിബിരം ചേർന്നതെങ്കിലും രാഹുലിന്റെ മടങ്ങിവരവ്‌ എന്ന ആവശ്യമാണ്‌ ആദ്യ രണ്ടു ദിവസവും ഉയർന്നത്‌. സംസാരിച്ചവരിൽ ഭൂരിഭാഗവും രാഹുൽ നയിക്കണമെന്ന്‌ ആവശ്യപ്പെട്ടു. ജി–-23 നേതാക്കളെ പലരും രൂക്ഷമായി കടന്നാക്രമിച്ചു. ഗുലാം നബി ആസാദ്‌, ആനന്ദ്‌ ശർമ തുടങ്ങിയ ജി–-23 നേതാക്കൾ പ്രതിരോധത്തിനുള്ള ദുർബല ശ്രമം നടത്തി. മൃദുഹിന്ദുത്വ നയം തിരുത്തണം എന്നതടക്കമുള്ള ആവശ്യം ജി–-23 പ്രതിനിധികൾ മുന്നോട്ടുവച്ചു. ജി–-23ന്റെ പ്രധാന ആവശ്യങ്ങളിലൊന്നായ പാർലമെന്ററി ബോർഡിന്റെ പുനഃസ്ഥാപനം സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്‌ത സമിതി അംഗീകരിച്ചു. രാജ്യസഭയിൽ പരമാവധി രണ്ടു ടേം, ഓരോ അഞ്ച്‌ വർഷം കൂടുമ്പോഴും എഐസിസി സമ്മേളനം, സംസ്ഥാനങ്ങളുടെ പ്രത്യേകത പരിഗണിച്ച്‌ പിസിസികൾക്ക്‌ പ്രത്യേക ഭരണഘടന എന്നീ നിർദേശങ്ങളും ഉൾപ്പെട്ടു.   Read on deshabhimani.com

Related News