കശ്‌മീരിൽ വീണ്ടും ചെറിക്കാലം ; പ്രതീക്ഷിക്കുന്നത്‌ 15000 മെട്രിക് ടൺ വിളവ്‌



ശ്രീനഗർ രണ്ടുവർഷത്തെ വറുതിക്കുശേഷം കശ്‌മീരിലെ ചന്തകളിലേക്ക്‌ ചെറിപ്പഴം ധാരാളമായി എത്തിത്തുടങ്ങി. ഗന്ദർബാൽ, ഷോപ്പിയാൻ, ശ്രീനഗർ, ബാരാമുള്ള ജില്ലകളിലെ ചെറിത്തോട്ടങ്ങളിൽ ജൂൺ അവസാനംവരെ വിളവെടുപ്പ്‌ ഉത്സവമാണ്‌. ആകെ 4700 ഹെക്ടറിലാണ്‌ ജമ്മു കശ്‌മീരിൽ ചെറിക്കൃഷി. വർഷം 13,000 മുതൽ 15,000 മെട്രിക് ടൺവരെ വിളവുണ്ടാകാറുണ്ടെന്ന്‌ കൃഷിവകുപ്പ്‌ അധികൃതർ പറഞ്ഞു. ഷോപ്പിയാൻ ജില്ലയിൽമാത്രം ഏകദേശം ഏഴായിരത്തോളം മെട്രിക് ടൺ ഉൽപ്പാദിപ്പിക്കുന്നുണ്ട്‌. ഈ വർഷം റെക്കോഡ്‌ വിളവാണ്‌ പ്രതീക്ഷിക്കുന്നത്‌. മികച്ച വരുമാനം ലഭിക്കുമെന്നാണ്‌ കരുതുന്നതെന്ന്‌ ഗന്ദർബാലിലെ കർഷകനായ ഗുലാം അഹമ്മദ് പറഞ്ഞു. കറുത്ത നിറത്തിലുള്ള സിയ, ഇറ്റാലിയൻ ചെറി എന്നിവയാണ്‌ പ്രധാനം. ഇറ്റാലിയൻ ഇനത്തിന്‌ കിലോക്ക്‌ 70 മുതൽ 80 രൂപവരെ ലഭിക്കുന്നുണ്ടെന്ന്‌ കർഷകനായ വാനി പറഞ്ഞു. കാര്യമായി മഴ ലഭിച്ചതോടെ താഴ്‌വരയിൽ റെക്കോഡ്‌ ആപ്പിൾ ഉൽപ്പാദനവും പ്രതീക്ഷിക്കുന്നുണ്ട്‌. Read on deshabhimani.com

Related News