സ്കൂള്‍ തുറക്കല്‍ : കുട്ടികൾക്ക്‌ വാക്‌സിൻ നിർബന്ധമല്ല



ന്യൂഡൽഹി സ്കൂളുകൾ തുറക്കാൻ കുട്ടികൾക്ക്‌ കോവിഡ്‌ വാക്‌സിൻ നൽകണമെന്ന് നിബന്ധനയില്ലെന്ന്‌ കേന്ദ്ര സർക്കാർ. സ്‌കൂള്‍ തുറക്കാൻ ലോകത്തെവിടെയും ഇത്തരം മാനദണ്ഡമില്ലെന്ന്‌ നിതി ആയോഗ്‌ ആരോഗ്യവിഭാഗം അംഗം ഡോ. വി കെ പോൾ പറഞ്ഞു. കുട്ടികൾക്ക്‌ വാക്‌സിൻ നൽകിത്തുടങ്ങിയത് ചുരുക്കം രാജ്യത്തുമാത്രം. ഇതിന്റെ ശാസ്‌ത്രീയ സാധുത കേന്ദ്രം പരിശോധിക്കുന്നു. ലോകാരോഗ്യ സംഘടന കുട്ടികൾക്ക്‌ വാക്‌സിൻ ശുപാർശ ചെയ്‌തിട്ടില്ല. ശാസ്‌ത്ര സംഘടനകളോ പകർച്ചവ്യാധി പഠനങ്ങളോ ഇത്തരം ആവശ്യമുന്നയിച്ചിട്ടില്ല.  എന്നാൽ, അധ്യാപകർക്കും സ്‌കൂൾ ജീവനക്കാർക്കും വാക്‌സിൻ അഭികാമ്യം–- വി കെ പോൾ പറഞ്ഞു. മരണം ചെറുക്കാൻ ഒറ്റ ഡോസ്‌ ഒറ്റ ഡോസ്‌ എടുത്താൽ മരണത്തെ 96.6 ശതമാനം ചെറുക്കാനാകും. രണ്ട്‌ ഡോസ്‌ എടുത്താൽ പ്രതിരോധം 97.5 ശതമാനമാകും. ഏപ്രിൽ–- ആഗസ്‌ത്‌ കാലയളവിലെ കോവിഡ്‌ കണക്ക് പ്രകാരമാണ്‌ അനുമാനം. രാജ്യത്ത്‌ രണ്ടാം ഘട്ട വ്യാപനം തുടരുകയാണ്‌. 35 ജില്ലയിൽ പ്രതിവാര രോഗസ്ഥിരീകരണം 10 ശതമാനത്തിനു മുകളില്‍. 30 ജില്ലയിൽ ഇത് അഞ്ചിനും പത്തിനും ഇടയില്‍. ഹിമാചൽ, സിക്കിം, ദാദ്ര–- നഗർഹവേലി എന്നിവിടങ്ങളിൽ മുതിർന്ന പൗരന്മാർക്കെല്ലാം ആദ്യ ഡോസ്‌ വാക്‌സിൻ നൽകി. രാജ്യത്ത്‌ ആകെ കുത്തിവയ്‌പ്‌ 72 കോടി കടന്നു. 18 വയസ്സ്‌ കഴിഞ്ഞ 58 ശതമാനത്തിനും ആദ്യഡോസ് കിട്ടി. രണ്ടും കിട്ടിയത് 18 ശതമാനത്തിന്. ഭാരത്‌ ബയോടെക് വികസിപ്പിച്ച മൂക്കിലൂടെ നൽകാനാകുന്ന വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണഫലം കാക്കുകയാണ്‌. ആദ്യ ഫലങ്ങൾ ആശാവഹം. മൂക്കിലൂടെ നൽകുന്ന വാക്‌സിനായതുകൊണ്ട്‌ വൈറസിന്റെ പ്രവേശനത്തെ തടയും. അടുത്ത ഘട്ടം പരീക്ഷണഫലങ്ങൾ നിർണായകമാണ്‌–- വി കെ പോൾ പറഞ്ഞു. Read on deshabhimani.com

Related News