പ്രതിപക്ഷത്തെ വേട്ടയാടി കേന്ദ്ര ഏജൻസികൾ: ബിജെപി നേതാക്കൾക്ക്‌ സംരക്ഷണം



ന്യൂഡൽഹി> പ്രതിപക്ഷ നേതാക്കളെ കള്ളക്കേസുകളിൽ കുടുക്കി വേട്ടയാടുന്ന കേന്ദ്ര അന്വേഷണ ഏജൻസികൾ ബിജെപി നേതാക്കളും ചങ്ങാതിമാരായ കോർപറേറ്റ്‌ തലവന്മാരും നടത്തുന്ന അഴിമതികളും ക്രമക്കേടുകളും കണ്ടില്ലെന്ന്‌ നടിക്കുന്നു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയയെ ജയിലിൽ അടയ്‌ക്കുകയും വൃക്ക ശസ്‌ത്രക്രിയക്കുശേഷം വിശ്രമിക്കുന്ന ആർജെഡി നേതാവ്‌ ലാലുപ്രസാദ്‌ യാദവിനെ ചോദ്യംചെയ്യലെന്ന പേരിൽ പീഡിപ്പിക്കുകയും ചെയ്യുകയാണ്‌ കേന്ദ്ര ഏജൻസികൾ. എന്നാൽ, പ്രധാനമന്ത്രിയുടെ ഉറ്റചങ്ങാതി ഗൗതം അദാനിക്കെതിരായ ഗുരുതര ആരോപണങ്ങൾ കണ്ടതായി നടിക്കുന്നില്ല. കർണാടകത്തിൽ കോഴപ്പണമടക്കം കൈയോടെ പിടിക്കപ്പെട്ട ബിജെപി എംഎൽഎ കെ മഡലു വിരൂപാക്ഷപ്പയെ തേടിയും കേന്ദ്ര ഏജൻസികൾ എത്തിയിട്ടില്ല. കള്ളപ്പണം വെളുപ്പിക്കൽ, ഓഹരിവിലകളിൽ കൃത്രിമത്വം തുടങ്ങി അന്തർദേശീയതലത്തിൽത്തന്നെ ചർച്ചയായ ഗുരുതര അഴിമതികളാണ്‌ അദാനിക്കെതിരായി ഉയർന്നത്‌. എന്നാൽ, അദാനിയെ പൂർണമായി സംരക്ഷിക്കുന്നു മോദി സർക്കാർ. കർണാടകത്തിൽ ബിജെപി എംഎൽഎയുടെ ഓഫീസിൽനിന്നും വസതിയിൽനിന്നും പത്തു കോടിയോളം രൂപയാണ്‌ ലോകായുക്ത പിടിച്ചെടുത്തത്‌. പ്രതിപക്ഷ നേതാക്കൾക്കെതിരായി വ്യാജ ആരോപണങ്ങളിൽപ്പോലും ചാടിവീഴുന്ന ഇഡിയും മറ്റും കർണാടകത്തിലെ ബിജെപി എംഎൽഎയുടെ ഇടപാടുകൾക്കുനേരെ കണ്ണടയ്‌ക്കുന്നു. കേരളത്തിലെ ബിജെപി നേതാക്കൾക്കെതിരായി ഉയർന്ന കുഴൽപ്പണ ഇടപാട്‌ കേസിലും ഇഡി താൽപ്പര്യമെടുത്തില്ല. Read on deshabhimani.com

Related News