എൻസിഇആർടി പാഠപുസ്‌തകങ്ങളിൽ നിന്നും ജനാധിപത്യവും പുറത്ത്



ന്യൂഡൽഹി> ജനാധിപത്യത്തെ കുറിച്ചും ജനകീയ സമരങ്ങളെ കുറിച്ചും പത്താം ക്ലാസ്‌ കുട്ടികൾ പഠിക്കേണ്ടതില്ലെന്ന്‌ കേന്ദ്രസർക്കാരിന്‌ കീഴിലുള്ള ദേശീയ വിദ്യാഭ്യാസഗവേഷണ- പരിശീലന കൗൺസിൽ (എൻസിഇആർടി) തീരുമാനം. രസതന്ത്ര പഠനത്തിന്റെ അടിസ്ഥാനമായ പീരിയോഡിക്ക്‌ ടേബിളും ഒഴിവാക്കി. വിദ്യാർത്ഥികളുടെ ‘പഠനഭാരം’ കുറയ്‌ക്കുന്നതിനാണ്‌ വെട്ടലെന്ന്‌ എൻസിഇആർടി വിശദീകരിക്കുന്നു. ജീവശാസ്‌ത്ര പഠനത്തിന്റെ അടിത്തറയായി കണക്കാക്കപ്പെടുന്ന ചാൾസ്‌ ഡാർവിന്റെ പരിണാമ സിദ്ധാന്തവും എൻസിഇആർടി പാഠപുസ്‌തകത്തിൽ നിന്ന്‌ ഒഴിവാക്കിയിരുന്നു. പത്താം ക്ലാസ്‌ സയൻസ്‌ പുസ്‌തകത്തിലെ മൂന്ന്‌ പാഠങ്ങളും ഡെമോക്രാറ്റിക്ക്‌ പൊളിറ്റിക്‌സ്‌ പുസ്‌തകത്തിലെ മൂന്ന്‌ പാഠങ്ങളുമാണ്‌ ഇപ്പോൾ ഒഴിവാക്കിയിട്ടുള്ളത്‌. മൂലകങ്ങളുടെ പീരിയോഡിക്ക്‌ ക്ലാസിഫിക്കേഷൻ, ഊർജ്ജസ്രോതസ്സുകൾ, പ്രകൃതിവിഭവങ്ങളുടെ സുസ്ഥിര മേൽനോട്ടം എന്നീ പാഠങ്ങളാണ്‌ സയൻസ്‌ പുസ്‌തകത്തിൽ നിന്ന്‌ ഒഴിവാക്കപ്പെട്ടത്‌. ഡെമോക്രാറ്റിക്ക്‌ പൊളിറ്റിക്‌സിൽ നിന്നും ജനകീയ സമരങ്ങളും മുന്നേറ്റങ്ങളും, രാഷ്ട്രീയപാർടികൾ, ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്നീ പാഠങ്ങളും നീക്കി. പുതിയ പാർലമെന്റ്‌ മന്ദിരത്തിൽ രാജവാഴ്‌ചയുടെയും ഏകാധിപത്യത്തിന്റെയും ബിംബമായ ‘ചെങ്കോൽ’ പ്രധാനമന്ത്രി സ്ഥാപിച്ചതിന്‌ പിന്നാലെയാണ്‌ എൻസിഇആർടി പുസ്‌തകത്തിൽ നിന്നും ജനാധിപത്യവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ ഒഴിവാക്കിയത്‌ എന്നതും ശ്രദ്ധേയം. ശാസ്‌ത്രയുക്തിക്ക്‌ പകരം മതമൗലികവാദത്തെയും പ്രപഞ്ചസൃഷ്ടി അടക്കമുള്ള കാര്യങ്ങളിലെ വേദകാല മിത്തുകളെയും പ്രോത്‌സാഹിപ്പിക്കുന്ന സംഘപരിവാർ കാഴ്‌ചപ്പാടിന്‌ അനുസൃതമായാണ്‌ സ്‌കൂൾ പാഠപുസ്‌തകങ്ങളിൽ എൻസിഇആർടി ഭേദഗതികൾ കൊണ്ടുവരുന്നത്‌. ഒഴിവാക്കപ്പെട്ട പാഠഭാഗങ്ങളെല്ലാം 11, 12 ക്ലാസുകളിലെ പുസ്‌തകങ്ങളിലുണ്ടെന്നാണ്‌ എൻസിഇആർടിയുടെയും കേന്ദ്രസർക്കാരിന്റെയും വിശദീകരണം. എന്നാൽ 11, 12 ക്ലാസുകളിൽ സയൻസ്‌ തെരഞ്ഞെടുക്കുന്നവർക്ക്‌ മാത്രമാകും ശാസ്‌ത്രത്തിന്റെ അടിസ്ഥാനഘടകങ്ങളെന്ന്‌ വിശേഷിപ്പിക്കാവുന്ന പരിണാമസിദ്ധാന്തവും പീഡിയോഡിക്ക്‌ ടേബിളും മറ്റും പഠിക്കാനാവുക. അതേപോലെ പ്രധാന ജനകീയസമരങ്ങളെ കുറിച്ചും മുന്നേറ്റങ്ങളെ കുറിച്ചും പഠിക്കാൻ 10 ന്‌ ശേഷം ഹ്യുമാനീറ്റിസ്‌ തെരഞ്ഞെടുക്കുന്നവർക്ക്‌ മാത്രമായി അവസരം ചുരുങ്ങും. പരിണാമസിദ്ധാന്തം ഒഴിവാക്കിയതിനെതിരായി ഏതാണ്ട്‌ രണ്ടായിരത്തോളം ശാസ്‌ത്രജ്‌ഞരും അക്കാദമിക്ക്‌ പണ്ഡിതരും സർക്കാരിന്‌ തുറന്നകത്ത്‌ എഴുതിയിരുന്നെങ്കിലും അവഗണിക്കപ്പെട്ടു. പീരിയോഡിക്ക്‌ ടേബിൾ ഒഴിവാക്കിയതിനെതിരെയും ശാസ്‌ത്രജ്‌ഞർക്കും മറ്റുമിടയിൽ പ്രതിഷേധം കനക്കുകയാണ്‌. Read on deshabhimani.com

Related News