എന്‍ഡിഎ പ്രവേശനം : യുവതികൾക്ക്‌ നവംബറില്‍ പരീക്ഷ എഴുതാം ; നീട്ടിവയ്ക്കണമെന്ന കേന്ദ്ര ആവശ്യം തള്ളി സുപ്രീംകോടതി



ന്യൂഡൽഹി നാഷണൽ ഡിഫൻസ്‌ അക്കാദമിയിൽ (എൻഡിഎ) സ്‌ത്രീപ്രവേശനം അടുത്തവർഷം മതിയെന്ന കേന്ദ്രസർക്കാർ നിലപാട്‌ തള്ളി സുപ്രീംകോടതി. ഈ വര്‍ഷം നവംബറിലെ പ്രവേശനപരീക്ഷ എഴുതാൻ അവസരമൊരുക്കാന്‍ നിര്‍ദേശിച്ചു. സ്‌ത്രീകൾക്ക്‌  എൻഡിഎ വഴി സൈന്യത്തിൽ പ്രവേശനം നൽകുന്നത്‌ നീട്ടിവയ്‌ക്കാനാകില്ലെന്ന്‌ ജസ്‌റ്റിസ്‌ സഞ്‌ജയ്‌കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു.  ‘സ്‌ത്രീകൾ നവംബറിൽ പരീക്ഷ എഴുതട്ടേ. എത്ര പേർ പരീക്ഷ എഴുതുന്നുവെന്നും എത്ര പേർക്ക്‌ പ്രവേശനം ലഭിക്കുന്നുവെന്നും നോക്കാം. എല്ലാ കാര്യവും അൽപ്പം കൂടി നീട്ടിവയ്‌ക്കാൻ പറ്റില്ല. പരീക്ഷ എഴുതാൻ സ്‌ത്രീകൾക്കും അവസരം നൽകാമെന്ന്‌ കോടതി ഉറപ്പുനൽകിയതാണ്‌. കോടതിയുടെ ഉറപ്പിന്‌ വിലയില്ലാതാക്കുന്നത്‌ ശരിയല്ല. സ്‌ത്രീകളുടെ അഭിലാഷങ്ങൾക്ക്‌ വിലങ്ങുതടിയാകുന്ന നടപടി കോടതിയുടെ ഭാഗത്തു നിന്നുണ്ടാകില്ല’–- ജസ്‌റ്റിസ്‌ ഭൂഷൺ ഗവായ്‌ കൂടി അംഗമായ ബെഞ്ച്‌ നിരീക്ഷിച്ചു. സ്‌ത്രീകൾക്കായി സജ്ജീകരണം ഒരുക്കാൻ സമയം വേണമെന്നും ഇക്കാര്യത്തില്‍ 2022 മേയില്‍ വിജ്ഞാപനമിറക്കാമെന്നുമാണ് പ്രതിരോധമന്ത്രാലയം അറിയിച്ചത്. എന്നാല്‍, നവംബറിൽ പരീക്ഷ എഴുതാമെന്ന ആ​ഗസ്തിലെ ഇടക്കാല ഉത്തരവ്‌ റദ്ദാക്കണമെന്ന കേന്ദ്രആവശ്യം കോടതി അംഗീകരിച്ചില്ല. പരീക്ഷ എഴുതാൻ മേയില്‍ അവസരമൊരുക്കിയാലും 2023 ജൂണിൽ മാത്രമേ പ്രവേശനം ലഭിക്കൂവെന്ന് ഹർജിക്കാരൻ കുശ്‌കാൽറ ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News