ജുഡീഷ്യറിയില്‍ 50 ശതമാനം സ്‌ത്രീസംവരണം വേണം: ചീഫ്‌ ജസ്റ്റിസ്‌



ന്യൂഡൽഹി > രാജ്യത്തെ നിയമസംവിധാനത്തിൽ സ്‌ത്രീകൾക്ക്‌ 50 ശതമാനം സംവരണം ഉറപ്പാക്കേണ്ട കാലം അതിക്രമിച്ചെന്ന്‌ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ എൻ വി രമണ. ‘50 ശതമാനം സംവരണം ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്‌. കീഴ്‌ക്കോടതികളിൽ 30ഉം ഹൈക്കോടതിയിൽ 11.5ഉം സുപ്രീംകോടതികളിൽ 11–12 ശതമാനവും ജഡ്‌ജിമാർ മാത്രമാണ്‌ വനിതകൾ. രാജ്യത്ത്‌ 17 ലക്ഷം അഭിഭാഷകമാരുണ്ട്‌. ബാർ കൗൺസിൽ ഓഫ്‌ ഇന്ത്യ ദേശീയ സമിതിയിൽ ഒറ്റ വനിതയില്ല. ഇതിൽ മാറ്റമുണ്ടാകണം. സ്വന്തം അവകാശം നേടിയെടുക്കാൻ  അഭിഭാഷകമാർ രംഗത്തിറങ്ങണം. കാൾമാർക്‌സിന്റെ പ്രസിദ്ധമായ ആഹ്വാനത്തിൽ ചെറിയ ഭേദഗതി വരുത്തി ഇങ്ങനെ പറയാം, സർവരാജ്യ വനിതകളേ സംഘടിക്കുവിൻ; നിങ്ങൾക്ക്‌ നഷ്ടപ്പെടാൻ ചങ്ങല മാത്രം’–ചീഫ്‌ ജസ്റ്റിസ്‌ പറഞ്ഞു. സുപ്രീംകോടതിയിൽ പുതിയതായി നിയമിതരായ ഒമ്പത്‌ ജഡ്‌ജിമാർക്ക്‌ അഭിഭാഷകമാർ നൽകിയ സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. - കരഘോഷത്തോടെയാണ്‌  അഭിഭാഷകർ അദ്ദേഹത്തിന്റെ വാക്കുകളെ സ്വാഗതം ചെയ്‌തത്‌. Read on deshabhimani.com

Related News