മുസ്ലിം സ്‌‌ത്രീകളുടെ വിവാഹമോചനം: ശരീഅത്ത് കൗൺസിലിനെയല്ല, കോടതിയെയാണ്‌ സമീപിക്കേണ്ടതെന്ന്‌ മദ്രാസ്‌ ഹൈക്കോടതി



ചെന്നൈ> വിവാഹ മോചനത്തിന് മുസ്ലിം സ്‌ത്രീകൾ ശരീഅത്ത് കൗൺസിലിനെയല്ല, കുടുംബ കോടതികളെയാണ്‌ സമീപിക്കേണ്ടതെന്ന് മദ്രാസ് ഹൈക്കോടതി. ശരീഅത്ത് കൗൺസിൽ പോലുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് ‘ഖുല’ വഴി വിവാഹമോചനം പ്രഖ്യാപിക്കാനോ സാക്ഷ്യപ്പെടുത്താനോ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഇസ്ലാമിൽ സ്‌ത്രീ മുൻകൈയെടുത്ത്‌ വിവാഹമോചനം നേടുന്ന പ്രക്രിയയാണ് ഖുല. തന്റെ ഭാര്യക്ക് ശരീഅത്ത് കൗൺസിൽ നൽകിയ ഖുല സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരു വ്യക്തി നൽകിയ റിട്ട് ഹരജിയിലാണ് ജസ്‌റ്റിസ് സി ശരവണന്റെ വിധി. 2017ൽ തമിഴ്‌‌നാട് തൗഹീദ് ജമാഅത്ത് ശരീഅത്ത് കൗൺസിൽ നൽകിയ സർട്ടിഫിക്കറ്റ് കോടതി റദ്ദാക്കി. ശരീഅത്ത് കൗൺസിലുകൾ കോടതികളോ തർക്കങ്ങളിലെ മധ്യസ്ഥരോ അല്ല. ഇത്തരം സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ അസാധുവാണെന്നും കോടതി വ്യക്തമാക്കി. തർക്കം പരിഹരിക്കാൻ തമിഴ്‌നാട് ലീഗൽ സർവീസസ് അതോറിറ്റിയെയോ കുടുംബകോടതിയെയോ സമീപിക്കാൻ ഹരജിക്കാരനോടും ഭാര്യയോടും ഹൈക്കോടതി നിർദേശിച്ചു. Read on deshabhimani.com

Related News