ദസറ ദിനത്തിൽ കർഷകർ മോദിയുടെ കോലം കത്തിച്ചു
ന്യൂഡൽഹി തിന്മയ്‌ക്ക് എതിരായ നന്മയുടെ വിജയം ഓർമിപ്പിച്ച് ദസറ ദിനത്തിൽ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും കോലം കത്തിച്ച് കർഷകർ. മോദി, അമിത് ഷാ, കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ, ആഭ്യന്തരസഹമന്ത്രി അജയ് മിശ്ര എന്നിവരുടെയും പ്രാദേശിക ബിജെപി നേതാക്കളുടെയും വലിയകോലങ്ങൾ കർഷകരോഷാഗ്നിയിൽ ചാമ്പലായി. യുപിയില്‍ ലഖ്‌നൗ, ഇറ്റാവാ, മധ്യപ്രദേശിൽ ഗുണ, ഒഡീഷയിൽ റായ്‌ഗഢ്, സിംഘുഅതിർത്തി എന്നിവിടങ്ങളിലും മഹാരാഷ്ട്രയിലെ പലഭാഗങ്ങളിലും കർഷകർ കോലങ്ങൾ കത്തിച്ചു. ലഖിംപുർ ഖേരിയിൽ കർഷകരുടെ ചോരവീഴ്‌ത്തിയ ആഭ്യന്തരസഹമന്ത്രി അജയ് മിശ്ര രാജിവയ്‌ക്കുന്നതുവരെ മഹാപ്രക്ഷോഭം തുടരുമെന്ന് കർഷകർ പറഞ്ഞു. യുപിയില്‍ പ്രതിഷേധം ഒഴിവാക്കാൻ പൊലീസ് കർഷകനേതാക്കളെ വീട്ടുതടങ്കലിലാക്കി.എന്നാൽ, കർഷകർ ചെറിയസംഘങ്ങളായെത്തി ലഖ്‌നൗവിൽ കോലം കത്തിച്ച് പ്രതിഷേധിച്ചു. ലഖ്‌നൗ രക്തസാക്ഷിസ്‌മാരകത്തിന് സമീപം മോദിയുടെ കോലം കത്തിക്കാന്‍ ശ്രമിച്ച സോഷ്യലിസ്‌റ്റ് കിസാൻസഭ പ്രവർത്തകരെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. കോലങ്ങളും പ്ലക്കാർഡുകളും ബാനറുകളും പിടിച്ചെടുത്തെന്നും ആറ് പ്രവർത്തകരെ അനാവശ്യമായി കസ്‌റ്റഡിയിൽ എടുത്തെന്നും- സോഷ്യലിസ്‌റ്റ് പാർടി (ഇന്ത്യ) ജനറൽസെക്രട്ടറി സന്ദീപ് പാണ്ഡെ പ്രതികരിച്ചു. ശനിയാഴ്‌ചയും പ്രധാനമന്ത്രിയുടെയും മറ്റും കോലം കത്തിക്കുമെന്ന് കർഷകനേതാക്കൾ അറിയിച്ചു. Read on deshabhimani.com