നാഷണൽ ഹെറാൾഡ്‌ കേസില്‍ ഇഡി ഖാർഗെയെ 8 മണിക്കൂർ 
ചോദ്യംചെയ്‌തു



ന്യൂഡൽഹി പാർലമെന്റ്‌ ചേരുന്നതിനിടെ രാജ്യസഭാ പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖാർഗെയെ എട്ടു മണിക്കൂർ ചോദ്യം ചെയ്‌ത്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌. കോൺഗ്രസ്‌ മുഖപത്രമായ നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ്‌ ചോദ്യംചെയ്യൽ. പാർലമെന്റ്‌ സമ്മേളനത്തിനിടെ നാഷണൽ ഹെറാൾഡ്‌ ഓഫീസിലേക്ക്‌ വിളിച്ചുവരുത്തിയായിരുന്നു ചോദ്യംചെയ്യൽ. ഖാർഗെ അടക്കമുള്ളവർ പരിശോധനയുമായി സഹകരിച്ചില്ലെന്നു പറഞ്ഞ്‌ നാഷണൽ ഹെറാൾഡ്‌ ഓഫീസ്‌ ബുധനാഴ്‌ച ഇഡി പൂട്ടി മുദ്രവച്ചിരുന്നു. നാഷണൽ ഹെറാൾഡിന്റെ നിലവിലെ ഉടമകളായ യങ്‌ ഇന്ത്യൻ കമ്പനിയുടെ ഔദ്യോഗിക പ്രതിനിധിയാണ്‌ ഖാർഗെ. ഓഫീസിൽ പരിശോധന നടത്തുന്നതിന്‌ ഖാർഗെയുടെ സാന്നിധ്യം ആവശ്യമാണെന്ന്‌ അറിയിച്ചാണ്‌ വിളിച്ചുവരുത്തിയത്‌. പകൽ 12.30ന്‌ ഹാജരാകാൻ ഇഡി ആവശ്യപ്പെട്ട കാര്യം ഖാർഗെതന്നെ പാർലമെന്റിൽ വെളിപ്പെടുത്തി. .പാർലമെന്റ്‌ ചേരുന്നതിനിടെ ഇത്തരമൊരു സമൻസ്‌ അയക്കുന്നത്‌ ശരിയാണോയെന്ന്‌ ഖാർഗെ രാജ്യസഭയിൽ ചോദിച്ചു. സമ്മേളനം നടക്കുന്നതിനിടെ പ്രതിപക്ഷ നേതാവിനെ വിളിച്ചുവരുത്തിയതിനെ കോൺഗ്രസ്‌ ശക്തമായി അപലപിച്ചു. സമ്മർദം ചെലുത്തിയാൽ നിശ്ശബ്ദമാക്കാമെന്നാണ്‌ മോദിയും ഷായും കരുതുന്നതെന്നും എന്നാൽ നേരത്തേ പ്രഖ്യാപിച്ച പ്രക്ഷോഭങ്ങളുമായി കോൺഗ്രസ്‌ മുന്നോട്ടുപോകുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. രാത്രി എട്ടരയോടെയാണ്‌ ചോദ്യം ചെയ്യൽ പൂർത്തിയായത്‌. Read on deshabhimani.com

Related News