മതപരിവർത്തനവിരുദ്ധ നിയമം ; വ്യവസ്ഥ ഭരണഘടനാ വിരുദ്ധം: 
മധ്യപ്രദേശ്‌ ഹൈക്കോടതി



ഭോപാൽ മധ്യപ്രദേശിലെ ബിജെപി സർക്കാർ നടപ്പാക്കിയ മതപരിവർത്തന വിരുദ്ധ നിയമത്തിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന്‌ ഹൈക്കോടതി. മതം മാറാൻ ആഗ്രഹിക്കുന്നവർ 60 ദിവസം മുമ്പ്‌ ജില്ലാ ഭരണകേന്ദ്രത്തെ അറിയിക്കണമെന്ന വ്യവസ്ഥ പ്രഥമാ ദൃഷ്‌ട്യാ ഭരണഘടനാ വിരുദ്ധമാണെന്ന്‌ വ്യക്തമാക്കിയ കോടതി അതുപ്രകാരം നടപടിയെടുക്കുന്നത്‌ വിലക്കി.  നിർബന്ധിത മതപരിവർത്തനം തടയാനെന്ന പേരിൽ 2021ൽ കൊണ്ടുവന്ന നിയമത്തിനെതിരെയുള്ള ഹർജികൾ പരിഗണിച്ചാണ്‌ ജസ്റ്റിസ് സുജോയ് പോൾ, ജസ്റ്റിസ് പ്രകാശ് ചന്ദ്ര ഗുപ്ത എന്നിവരുടെ നിരീക്ഷണം. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചവരെ  പ്രോസിക്യൂട്ട് ചെയ്യരുതെന്നും സർക്കാരിനോട്‌ നിർദേശിച്ചു. നിയമത്തിന്റെ 10–--ാം വകുപ്പ്‌ ലംഘിച്ചാൽ, മൂന്നുമുതൽ അഞ്ചു വർഷംവരെ തടവും കുറഞ്ഞത് 50,000 രൂപ പിഴയുമാണ്‌ ശിക്ഷ. സ്വന്തം മതമോ മറ്റൊരു മതത്തിലേക്ക് മാറാനുള്ള ഉദ്ദേശ്യമോ വെളിപ്പെടുത്താൻ പൗരന് ഒരു ബാധ്യതയുമില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News