ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ വോട്ടുകൾ 
ഏകോപിപ്പിക്കും : സിപിഐ എം



ന്യൂഡൽഹി 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനതല സഖ്യങ്ങളും സീറ്റ്‌ ധാരണയും വഴിയാണ്‌ ബിജെപിവിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കുമെന്ന്‌ സിപിഐ എം ജനറൽ സെകട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന മാധ്യമപ്രചാരണം തെറ്റിദ്ധാരണാജനകമാണ്‌. മാധ്യമങ്ങളെ വരുതിയിൽനിർത്തിയാണ്‌ ബിജെപി ഇക്കാര്യം പ്രചരിപ്പിക്കുന്നത്‌. ഇക്കാെല്ലം തുടക്കത്തിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ഗുജറാത്തിൽ മാത്രമാണ്‌ ബിജെപിക്ക്‌ ഭരണം നിലനിർത്താനായത്‌. ഹിമാചൽപ്രദേശിലും 15 വർഷമായി ഭരിച്ചുവന്ന ഡൽഹി നഗരസഭയിലും ബിജെപി തോറ്റു. ത്രിപുര, നാഗാലാൻഡ്‌, മേഘാലയ നിയമസഭകളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പുകളിൽ മൊത്തം 180ൽ 44 സീറ്റിൽ മാത്രമാണ്‌ ബിജെപി ജയിച്ചത്‌. പ്രാദേശിക കക്ഷികളുടെ ബലത്തിലാണ്‌ മൂന്നിടത്തും അവർക്ക്‌ അധികാരം ലഭിച്ചത്‌. മഹാരാഷ്‌ട്രയിലെ പുണെ ജില്ലയിൽ രണ്ടു ദശകമായി ബിജെപിയുടെ കൈയിലായിരുന്ന കസ്‌ബ പേഥ്‌ നിയമസഭാ സീറ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അവർ പരാജയപ്പെട്ടു. ബംഗാളിലെ സാഗർദിഗി നിയമസഭാ സീറ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌–-ഇടതുമുന്നണി സ്ഥാനാർഥി 23,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. ബിജെപി മൂന്നാം സ്ഥാനത്തായി. കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനും മുഖ്യമന്ത്രിക്കും എതിരായി നടക്കുന്ന അപവാദ പ്രചാരണത്തെയും വ്യക്തിഹത്യയെയും പിബി യോഗം അപലപിച്ചു. ബിജെപിക്കും കോൺഗ്രസ്‌ നേതൃത്വത്തിലുള്ള യുഡിഎഫിനും ഇക്കാര്യത്തിൽ ഒരേ പങ്കാണ്‌. കേരള ജനത ഇതിന്‌ ഉചിതമായ മറുപടി നൽകുമെന്ന്‌ സീതാറാം യെച്ചൂരി പറഞ്ഞു. Read on deshabhimani.com

Related News